നെറ്റ്ഫ്ലിക്സ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. ഇക്കാര്യം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിനുശേഷം ഉടൻ സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ നെറ്റ്ഫ്ലിക്സിലും മറ്റ് സമാന പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുന്ന സിനിമകൾ സെൻസർ ചെയ്യുന്നില്ല.
നെറ്റ്ഫ്ലിക്സിന്റെ ഉടൻ പുറത്തിറക്കാനിരിക്കുന്ന പ്ലാൻ അനുസരിച്ച് മൊബൈലിൽ മാത്രം സ്ട്രീമിംഗ് അനുവദിക്കുന്ന 250 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനാകും ഇന്ത്യയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് നിക്ഷേപകർക്ക് അയച്ച കത്തിൽ ഇന്ത്യയിൽ ധാരാളം ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക് ആകർഷിക്കുന്നതിനും ബിസിനസ്സ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുമുള്ള ഒരു ഫലപ്രദമായ മാർഗമാണിതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഓൺലൈൻ സിനിമകൾക്കും ഷോകൾക്കും രാജ്യത്ത് സെൻസർഷിപ്പ് ഇല്ലെങ്കിലും ഈ മേഖലയിലെ ചില പ്രമുഖ സേവനദാതാക്കൾ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അംഗീകാരമുള്ള സിനിമകൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. ഗൂഗിൾ പ്ലേ, ഐട്യൂൺസ് തുടങ്ങിയവയാണ് ഇത്തരത്തിൽ സെൻസർ ചെയ്തിട്ടുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ സർക്കാരിന് പദ്ധതിയില്ലെന്നായിരുന്നു 2016ൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
ഇന്റർനെറ്റിലെ വാർത്താ, വിനോദ പരിപാടികൾ നിരീക്ഷിക്കുന്നതിന് ഒരു സമിതിയ്ക്ക് രൂപം നൽകിയിരുന്നു. എന്നാൽ വിവിധ മാധ്യമ, ബിസിനസ് മേഖലയിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
malayalam.goodreturns.in