ദില്ലി: പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതുന്ന ജംഇയ്യത്തുദ്ദഅവ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദ് രാജ്യത്ത് വന്‍ ഹവാല ശൃംഖലയ്ക്ക് രൂപം നല്‍കിയതായി നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും അതോടൊപ്പം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഹവാല ശംഖലയ്ക്ക് രൂപം നല്‍കിയതെന്നും എന്‍ഐഎ പറയുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് പാക് ഭരണകൂടം ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ഇതിനാവശ്യമായ വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
ദില്ലി, ഹരിയാന എന്നിവിടങ്ങളില്‍ പള്ളികളും മറ്റ് സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന്റെ മറവിലാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിക്കാന്‍ ഹാഫിസ് സയീദും കൂട്ടാളികളും ശ്രമിച്ചത്. ഇതിനായി പാകിസ്താനില്‍ നിന്ന് ദുബൈയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും ഹവാല മാര്‍ഗത്തിലൂടെ പണം എത്തിച്ചു. ലശ്ക്കറെ തയ്യിബ നേതാവും ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമായ മുഹമ്മദ് മുഹ്‌സിന്‍ മൊലാനിയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും എന്‍ഐഎ കണ്ടെത്തി. ജംഇയ്യത്തുദ്ദഅവയുമായി ബന്ധമുള്ള സംഘടനയായ ഫലാഹെ ഇന്‍സാനിയ്യത്ത് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് മൊലാനി.

2012ലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ തങ്ങള്‍ക്ക് അനുഭാവികളെയും സ്ലീപ്പര്‍ സെല്ലുകളെയും സൃഷ്ടിക്കുകയായിരുന്നു ഹവാല ഫണ്ടിംഗിലൂടെ ഹാഫിസ് സയൗദിന്റെ ശ്രമം. സംഘടനയുടെ ഡെപ്യൂട്ടി തലവനായ ശാഹിദ് മഹ്മൂദിനായിരുന്നു ഇതിന്റെ ചുമതല. ദുബയിലെ പാക് പൗരനായ മുഹമ്മദ് കംറാന്‍ വഴി ഏതാനും ഇന്ത്യക്കാരെ കണ്ടെത്തുകയും ദില്ലി, ഹരിയാന ഭാഗങ്ങളില്‍ പള്ളികളും മദ്‌റസകളും നിര്‍മിക്കാന്‍ പണം വാഗ്ദാനം ചെയ്യുകയുമായിരുന്നു. പിന്നീട് ഘട്ടംഘട്ടമായി വന്‍തുക ഹവാല ഇടപാടുകളിലൂടെ ഇന്ത്യയില്‍ എത്തിക്കാനും ഹാഫിസ് സയീദ് നേതൃത്വം നല്‍കിയെന്നും എന്‍ഐഎ കുറ്റപ്പെടുത്തി.


Click it and Unblock the Notifications