ജീവിതത്തില്‍ വലിയൊരു ഷോക്ക് കിട്ടി തരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ ജില്ലയിലെ നിര്‍ധനരായ വൃദ്ധ ദമ്പതികള്‍. ഇവര്‍ മാത്രമുളള വീട്ടില്‍ ആകെയുളളത് ഒരു ഫാനും ലൈറ്റും മാത്രമാണ്. എന്നാല്‍ 128,45,95,444 രൂപയാണ് വൈദ്യുതി ബോര്‍ഡ് ഇവര്‍ക്ക് ബില്ലായി നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ തുക എങ്ങനെ ബില്‍ വന്നുവെന്നറിയാതെ അമ്പരന്നിരിക്കുകയാണ് ഇവര്‍.
പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ സൂക്ഷിക്കുക; ഈ വെബ്സൈറ്റുകൾ തട്ടിപ്പാണ്
പ്രദേശത്തെ മുഴുവന്‍ വൈദ്യുതി ബില്ലായിരിക്കും തനിക്ക് നല്‍കിയതെന്ന് ഗൃഹനാഥന്‍ ഷമീം പറയുന്നു. ബില്‍ അടക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബില്‍ തുക മാറിനല്‍കിയതാണെന്ന് കരുതി ഷമീം വൈദ്യുതി ബോര്‍ഡിന്റെ ഓഫീസിനെ സമീപിച്ചു. എന്നാല്‍ ബില്‍ തുക അടയ്ക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി.
ഗൃഹനാഥന്‍ ഷമീമും ഭാര്യ ഖൈറുന്നീസയും മാത്രമാണ് വീട്ടിലെ താമസക്കാര്‍. ഒരു ഫാനും ബള്‍ബുകളും മാത്രമുളള വീട്ടില്‍ ഇത്രയും ഭീമമായ തുക വൈദ്യുതി ബില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും അരിച്ചുപെറുക്കിയാലും തുക അടയ്ക്കാനാവില്ലെന്ന് ഷമീം പറയുന്നു. സാങ്കേതിക പിഴവ് സംഭവിച്ചതായിരിക്കുമെന്നാണ് ഇതേപ്പറ്റി വൈദ്യുതി ബോര്‍ഡ് നല്‍കുന്ന വിശദീകരണം. ബില്‍ ഹാജരാക്കിയാല്‍ പിഴവ് വിശദമായി പരിശോധിച്ചതിനുശേഷം തിരുത്തി നല്‍കും. എന്നാല്‍ പിഴവ് പറ്റിയതിന് വൈദ്യുതി ബന്ധം എന്തിനു വിച്ഛേദിച്ചുവെന്നതിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല.