ഇന്ത്യയിൽ ഈ മാസം സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വാർഷിക വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട്. സ്വർണ വില കുതിച്ചുയർന്നതോടെ കൈയിലുള്ള ആഭരണങ്ങളെ കാശാക്കി മാറ്റുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് വിവരം. വരും ആഴ്ചകളിൽ വിൽപ്പന വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണ വില കൂടാൻ കാരണം
2019-ൽ ഇതുവരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്വർണ വില 19 ശതമാനമാണ് ഉയർന്നിരിക്കുന്നത്. യുഎസ് - ചൈന വ്യാപാര യുദ്ധം, അമേരിക്കയുടെ ഇറാൻ ഉപരോധം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച പ്രവചനങ്ങൾ ഇതൊക്കെയാണ് ആഗോളതലത്തിൽ സ്വർണ വില കുത്തനെ ഉയർത്തിയ കാരണങ്ങൾ. ആഗോള വിപണിയിൽ വില കുതിച്ചുയർന്നതോടെ ആഭ്യന്തര വിപണിയിലും വില ഉയരാൻ തുടങ്ങി.
റെക്കോർഡ് സ്വർണ വില
കൊമെക്സിലെ സ്വർണ്ണ വില ട്രോയ് ഔൺസിന് 1,420 ഡോളറിനു മുകളിലാണ്. എംസിഎക്സ് സ്വർണ്ണ വില 10 ഗ്രാമിന് 35,100 രൂപയ്ക്ക് മുകളിലാണ്. ഇന്ത്യയിലെ സ്പോട്ട് മാർക്കറ്റിൽ തിങ്കളാഴ്ച റെക്കോർഡ് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 10 ഗ്രാമിന് 35,970 രൂപയായി സ്വർണ വില കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഇതേ തീയതിയിൽ രേഖപ്പെടുത്തിയ 29,895 രൂപയിൽ നിന്ന് 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇറക്കുമതി തീരുവയും സ്വർണ വിലയും
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ധനമന്ത്രി നിർമ്മല സീതാരാമൻ വർദ്ധിപ്പിച്ചിരുന്നു. നേരത്തെ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഇപ്പോൾ 12.5 ശതമാനമായി ഉയർത്തി. ഇതോടെ ഇന്ത്യയിലെ സ്വർണ്ണ വില കുതിച്ചുയരാൻ തുടങ്ങി. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ സ്വർണ വില ഉയർന്നു തുടങ്ങി. വില ഉയരാൻ തുടങ്ങിയതോടെ പലരും കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാനും ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐയിൽ നിന്ന് സ്വർണം പണയം വച്ച് ലോണെടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ
സ്വർണ കള്ളക്കടത്ത്
സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിച്ചതോടെ രാജ്യത്ത് സ്വർണ കള്ളക്കടത്ത് വർദ്ധിക്കുന്നതായി ചില വാർത്തകൾ പുറത്തു വന്നിരുന്നു. സിങ്കപ്പൂർ, മലേഷ്യ, യു.കെ., യു.എസ്.എ, ആഫ്രിക്ക, ഗൾഫ് എന്നിവിടങ്ങളിലെല്ലാം സ്വർണത്തിന് വളരെ കുറഞ്ഞ നികുതി മാത്രമാണുള്ളത്. ഈ രാജ്യങ്ങളിൽ നിന്നാണ് സ്വർണം കള്ളക്കടത്തായി കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കുമെത്തുന്നത്. ഇന്ത്യയിൽ പ്രതിവർഷം 800-850 ടൺ സ്വർണം വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
സ്വർണത്തിൽ കാശിറക്കുന്നത് നഷ്ട്ടക്കച്ചവടമല്ല; കിട്ടാനിരിക്കുന്ന നേട്ടങ്ങൾ ഇവയാണ്
ഇന്നത്തെ സ്വർണ വില
കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്ത് ഇന്നലെ മുതൽ സ്വര്‍ണ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തുകൊണ്ട്?സ്വര്‍ണ്ണ വിലയെ നയിക്കുന്ന 5 ഘടകങ്ങള്‍ ഇവയാണ്
malayalam.goodreturns.in