വനിതാ ജീവനക്കാർക്ക് പ്രസവ ആനുകൂല്യങ്ങൾ നൽകുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ തയ്യാറാക്കുകയാണ് കേന്ദ്ര സർക്കാർ. 2017 ലെ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) നിയമ പ്രകാരം വനിതാ ജീവനക്കാർക്ക് 26 ആഴ്ച പ്രസവാനുകൂല്യങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ഏഴ് ആഴ്ചത്തെ ശമ്പളം സർക്കാർ തിരികെ നൽകാനാണ് പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
നിബന്ധനകൾ
കമ്പനികൾക്ക് ഈ നേട്ടം ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്.
- സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ പ്രതിമാസം 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന ആളായിരിക്കണം
- കുറഞ്ഞത് ഒരു വർഷമെങ്കിലും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അംഗമായിരിക്കണം
- എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ESIC) പരിരക്ഷ ഇല്ലാത്ത വനിത ജീവനക്കാരിയായിരിക്കണം
നിയന്ത്രണം
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ വഴി ഈ പദ്ധതി നടപ്പാക്കാൻനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കൂടാതെ യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരം നേടിയ ശേഷം മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക. 2017 ലാണ് ഇന്ത്യയിൽ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്ടിൽ മാറ്റം വരുത്തിയത്.
അവധി നീട്ടി
മുമ്പ് 12 ആഴ്ചയായിരുന്നു സ്ത്രീകൾക്ക് പ്രസവാവധി ലഭിച്ചിരുന്നത്. എന്നാൽ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 2017 പ്രകാരം 26 ആഴ്ചയായി അവധി നീട്ടി. ഇതോടെ പല കമ്പനികളും ഗർഭിണികളായ ജീവനക്കാരുടെയും വനിതാ ജീവനക്കാരുടെ തന്നെയും എണ്ണം കുറയ്ക്കാൻ ആരംഭിച്ചു.
ഈ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായാണ് സർക്കാരിന്റെ പുതിയ തീരുമാനം. 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന വനിതാ ജീവനക്കാർക്ക് 14 കൂടുതൽ അവധി നൽകുമ്പോൾ ഏഴ് ആഴ്ച്ചത്തെ ശമ്പളം സർക്കാർ കമ്പനികൾക്ക് നൽകും.
കൂടുതൽ സ്ത്രീകൾക്ക് നേട്ടം
നിലവിൽ, പ്രസവാനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിന് വനിതാ ജീവനക്കാർ കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 80 ദിവസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം. ഇത് പകുതിയായി കുറയ്ക്കാനും സർക്കാർ ആലോചിക്കുന്നതായാണ് വിവരം. ഇതുവഴി കൂടുതൽ സ്ത്രീകൾക്ക് പ്രസവാനുകൂല്യം ലഭിക്കുകയും ചെയ്യും. ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താൻ നിലവിലുള്ള വേതന പരിധി 15,000 രൂപ എന്നത് സർക്കാർ ഒഴിവാക്കണമെന്നും ഇന്ത്യ സ്റ്റാഫിംഗ് ഫെഡറേഷൻ പ്രസിഡന്റ് റിതുപർണ ചക്രബർത്തി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
സർക്കാരിന് കാശ് എവിടുന്ന്?
ഏഴ് ആഴ്ചത്തെ ശമ്പളം തൊഴിലുടമകൾക്ക് നഷ്ടപരിഹാരമായി നൽകാൻ സർക്കാർ നിലവിലെ ലേബർ വെൽഫെയർ സെസ് ഫണ്ടിൽ നിന്ന് പണം സ്വരൂപിക്കുമെന്നാണ് വിവരം. 30,000 കോടിയിലധികം രൂപയാണ് ഈ ഫണ്ടിലുള്ളത്. 14 ആഴ്ച്ചത്തെ ശമ്പളം തൊഴിലുടമകൾക്ക് തിരിച്ചു നൽകാൻ തീരുമാനിച്ചാൽ 400 കോടി രൂപ കൂടുതൽ ചെലവാകും.
മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്
മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് സ്ത്രീകളുടെ പ്രസവാവധി സമയത്തും ജോലി സംരക്ഷിക്കുകയും ജീവനക്കാരിയുടെ അഭാവത്തിലും മുഴുവൻ വേതനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹത നൽകുകയും ചെയ്യുന്നു. ഫാക്ടറികൾ, ഖനികൾ, തോട്ടങ്ങൾ, കടകൾ എന്നിവ ഉൾപ്പെടെ പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.
malayalam.goodreturns.in


Click it and Unblock the Notifications