എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള രണ്ട് ഡസനോളം വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം സർക്കാർ ഉടനെടുക്കുമെന്ന് സ്റ്റാറ്റ്യൂട്ടറി ബോഡി ചെയർമാൻ ഗുരുപ്രസാദ് മോഹൻപത്ര മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പ്രതിവർഷം 1 മുതൽ 1.5 മില്യൺ യാത്രക്കാരുള്ള 20 മുതൽ 25 വിമാനത്താവളങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എഎഐ എന്നും മൊഹാപത്ര വ്യക്തമാക്കി.
100 ദിന അജണ്ഡ
സർക്കാരിന്റെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമാണ് കൂടുതൽ വിമാനത്താവളങ്ങളും സ്വകാര്യവത്ക്കരണമെന്നും 100 ദിവസത്തിനുള്ളിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും മൊഹാപത്ര വ്യക്തമാക്കി. നിലവിൽ ആറ് വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ.
ആറ് വിമാനത്താവളങ്ങൾ
അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു എന്നീ മൂന്ന് വിമാനത്താവളങ്ങൾ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് പാട്ടത്തിനെടുക്കാൻ മന്ത്രിസഭ ഈ മാസം ആദ്യം അനുമതി നൽകിയിരുന്നു. 50 വര്‍ഷത്തെ നടത്തിപ്പിനായാണ് ഈ വിമാനത്താവളങ്ങൾ വിട്ടുനല്‍കുക. ഗുവാഹട്ടി, തിരുവനന്തപുരം, ജയ്പൂര്‍ വിമാനത്താവളങ്ങള്‍ നടത്തിപ്പിനെടുക്കാനുളള കരാര്‍ നേരത്തെ അദാനി ഗ്രൂപ്പ് ലേലത്തില്‍ നേടിയിരുന്നു. എന്നാല്‍ ഈ വിമാനത്താവളങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാനത്ത് കടുത്ത എതിർപ്പ്
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. വിമാനത്താവള സ്വകാര്യവത്ക്കരണ പ്രക്രിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച്ചയിലും ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം വിമാനത്താവളം
635 ഏക്കര്‍ സ്ഥലത്താണ് തിരുവനന്തപുരം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ മഹാരാജാവും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഭൂമിയാണ് ഇതിലധികവും. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യമായി നല്‍യിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളം ഒരു സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് നീതിയല്ലെന്നാണ് സംസ്ഥാന സർക്കാർ പല തവണ വ്യക്തമാക്കിയിട്ടുള്ളത്.
മോദി - അദാനി കൂട്ടുകെട്ട്
വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട വിമർശനങ്ങളാണ് മോദി - അദാനി കൂട്ടുകെട്ട്. രാഷ്ട്രീയത്തിൽ മോദി തിളങ്ങാൻ തുടങ്ങിയതോടെയാണ് അദാനിയുടെയും വളര്‍ച്ച വേഗത്തിലായതെന്നാണ് വിമർശകരുടെ വെളിപ്പെടുത്തൽ. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി പവർ തുടങ്ങി അദാനിയുടെ എല്ലാ ബിസിനസ് സംരംഭങ്ങളും ഇന്ത്യയിലെ മുന്‍നിര കമ്പനികളായി വളർന്നത് മോദിയുടെ ഭരണകാലത്താണെന്ന് വിമർശകർ വ്യക്തമാക്കുന്നു.
വിമാനയാത്രക്കാരുടെ വർദ്ധനവ്
വിമാന യാത്ര ഇപ്പോൾ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ മാത്രം കുത്തകയല്ല. മറിച്ച് ഒരു പൊതു ഗതാഗത മാർഗ്ഗമാണ്. 2019 സാമ്പത്തിക വർഷം ഇതുവരെ ഇന്ത്യയിൽ 344 മില്യണിലധികം വിമാന യാത്രകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 11.6 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. ആഭ്യന്തര വിമാന യാത്രാ വിപണിയിലെ വികസനം കാരണം, പല നഗരങ്ങൾക്കും സമീപ പ്രദേശങ്ങളിൽ രണ്ടാമത് ഒരു വിമാനത്താവളം കൂടി ആവശ്യമാണ്. എന്നാൽ സ്ഥലം കിട്ടനില്ലാത്തതാണ് വികസനം ബുദ്ധിമുട്ടിലാക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications