ഇന്ത്യയിലെ ടെലികോം മേഖല വിപണി വിഹിതവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്കാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം, കൂടുതൽ വരിക്കാരെ നേടി ജിയോ എയർടെലിനെ മറികടന്ന്, വോഡഫോൺ ഐഡിയയ്ക്ക് തൊട്ടു പിന്നിലെത്തി. ടെലികോം രംഗത്തെ മത്സരം കടുത്തതോടെ എയർടെലും വോഡഫോണും പുതിയ താരിഫ് നിരക്കുകളും എങ്ങനെയും ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ മാർഗങ്ങളും തേടി കൊണ്ടിരിക്കുകയാണ്.
എയർടെൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടപ്പിലാക്കിയ മിനിമം റീചാർജ് സ്കീമിൽ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. ഇതുവരെ എയർടെൽ ഉപഭോക്താക്കൾക്ക് വാലിഡിറ്റി തീർന്നാലും 15 ദിവസത്തേക്ക് ഇൻകമിംഗ് കോളുകൾ സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇനി മുതൽ ഏഴ് ദിവസത്തിന് ശേഷം ഇൻകമിംഗ് കോളും ഉപഭോക്താക്കൾക്ക് ലഭിക്കില്ല. അതായത് പ്ലാനിന്റെ കാലാവധി കഴിഞ്ഞാൽ ഇനി മുതൽ വരിക്കാരന് ഒരാഴ്ച കൂടി മാത്രമേ കോളുകൾ സ്വീകരിക്കാൻ കഴിയൂ.

ഔട്ട്‌ഗോയിംഗ് കോളുകൾക്കായി കാലാവധി കഴിഞ്ഞാൽ, അക്കൗണ്ടിൽ ബാലൻസ് നിലനിൽക്കുന്നുണ്ടെങ്കിലും വോയ്‌സ് കോളുകൾ ചെയ്യാൻ കഴിയില്ല. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) ഉയർത്തുന്നതിനാണ് കമ്പനിയുടെ ഈ നീക്കമെന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. വോഡഫോൺ ഐഡിയയും പ്രീപെയ്ഡ് വരിക്കാർക്കായി ഇതേ രീതി തന്നെ നടപ്പിലാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
മിനിമം റീചാർജ് സ്കീമിലെ മാറ്റം എയർടെല്ലിന്റെ ARPU ഉയർത്താൻ സഹായിക്കുമെങ്കിലും, ഇതുപോലുള്ള മാറ്റങ്ങൾ കമ്പനിയ്ക്ക് കൂടുതൽ വരിക്കാരെ നഷ്ടപ്പെടുത്താൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. എയർടെല്ലിൽ നിന്ന് വ്യത്യസ്തമായി റിലയൻസ് ജിയോയ്ക്ക് പ്രീപെയ്ഡ് വരിക്കാർക്കായി മിനിമം റീചാർജ് സ്കീമുകളൊന്നുമില്ല.
malayalam.goodreturns.in


Click it and Unblock the Notifications