ഒരുഭാഗത്ത് കഫേ കോഫി ഡേയുടെ ബാധ്യത 6,547.38 കോടി രൂപ. മറുഭാഗത്ത് വ്യക്തിഗത ശേഷിയില്‍ വാങ്ങിക്കൂട്ടിയ കടം 2,000 കോടിക്ക് മേലെയും. ഇനി രണ്ടറ്റവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ തന്നെക്കൊണ്ട് കഴിയില്ലെന്ന് ലോകമറിഞ്ഞ കോഫി സാമ്രാജ്യത്തിന്റെ തലവന്‍ വി.ജി സിദ്ധാര്‍ത്ഥയ്ക്കും തോന്നി. കമ്പനിയെ കരകയറ്റാന്‍ സ്വന്തം പേരിലെടുത്ത വായ്പയാണ് സിദ്ധാര്‍ത്ഥയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ഏറെക്കാലം പോരാടി നോക്കി. പക്ഷെ പരാജയപ്പെട്ടു. അവസാനകാലത്ത് കഴുത്തറ്റം പിടിമുറുക്കിയ സ്വന്തം കടബാധ്യത കുറയ്ക്കാന്‍ സിദ്ധാര്‍ത്ഥ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആത്മഹത്യയായിരുന്നു കഫേ കോഫി ഡേ സ്ഥാപകന്‍ തിരഞ്ഞെടുത്തതും.
കടമെടുത്തത് എന്തിന്?
മാർച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വായ്പകളിൽ ഭൂരിഭാഗവും സിദ്ധാർത്ഥയുടെയും കുടുംബത്തിന്റെയും സ്വകാര്യ സ്വത്തായ പ്ലാന്റേഷൻ ബിസിനസിൽ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും ഇവർ പറയുന്നു.
കടം ഇരട്ടിയായി
എന്നാൽ കുടിശ്ശികയുള്ള കടം തീർക്കാനുള്ള പണം ബിസിനസ്സിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതോടെ പലിശ വർദ്ധിച്ച് കടം ഇരട്ടിയായി ഉയർന്നു. എന്നാൽ കൂടുതൽ പണം നൽകാൻ സാമ്പത്തിക സ്ഥാപനങ്ങൾ തയ്യാറാകുന്നതോടെ പുതിയ കടം എടുക്കുന്നതിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ സിദ്ധാർത്ഥയുടെ തിരോധാനത്തിനും മരണത്തിനും വർദ്ധിച്ചുവരുന്ന കടബാധ്യതയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജീവനക്കാർക്കുള്ള കത്ത്
എന്നിരുന്നാലും അദ്ദേഹം ബോർഡിനും സിസിഡി ജീവനക്കാർക്കും എഴുതിയ ഒരു കത്തിൽ കട ബാധ്യത സംബന്ധിച്ച ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കടക്കാരിൽ നിന്നുള്ള വർദ്ധിച്ചു വരുന്ന സമ്മർദ്ദം അദ്ദേഹത്തെ അലട്ടിയിരുന്നതായി കത്തിൽ പറയുന്നു. തന്നെ ആശ്രയിച്ചിരുന്ന എല്ലാവരെയും ഇറക്കിവിട്ടതിൽ ഞാൻ ഖേദിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സ്വകാര്യ ഓഹരി പങ്കാളികളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഓഹരികൾ തിരികെ വാങ്ങാൻ തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ വലിയ തുകയുടെ സമ്മര്‍ദ്ദവും തനിക്ക് താങ്ങാനാകില്ലെന്നും കത്തിൽ പറയുന്നു.
ആദായനികുതി വകുപ്പിന്റെ പീഡനം
ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് വല്ലാത്ത പീഡനമുണ്ടായി എന്നും കത്തിൽ സിദ്ധാര്‍ത്ഥ ആരോപിക്കുന്നുണ്ട്. ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറല്‍ക്കെതിരെയും സിദ്ധാർത്ഥ ആരോപണം ഉന്നയിക്കുന്നു. എന്നാൽ സിദ്ധാര്‍ത്ഥയുടേതെന്ന് പറയുന്ന കത്ത് വ്യാജമാണെന്നാണ് അധികൃതരുടെ വാദം. സിദ്ധാര്‍ത്ഥയുടെ ഒപ്പ് വ്യാജമാണെന്നും ടാക്‌സ് അധികൃതര്‍ പറയുന്നു. 2017ല്‍ ആദായനികുതി വകുപ്പ് 20 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് സിദ്ധാര്‍ത്ഥ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു. ജനുവരിയിൽ, ആദായനികുതി വകുപ്പ് സിദ്ധാർത്ഥയുടെ കൈവശമുള്ള മൈൻട്രീയുടെ രണ്ട് മില്യൺ ഓഹരികൾ താൽക്കാലികമായി അറ്റാച്ചു ചെയ്തിരുന്നു.
ഓഹരികൾ വിറ്റു
ഈ വർഷം മാർച്ചിൽ, ബെംഗളൂരു ആസ്ഥാനമായ എൽആൻഡ്ടി കമ്പനിയ്ക്ക് തന്റെ 20.32 ശതമാനം ഓഹരികൾ 3,200 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഈ തുക കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബാലൻസ് ഷീറ്റിലെ കടം കുറയ്ക്കുന്നതിനാണ് ഉപയോഗിച്ചത്. നേരത്തേ വിവരങ്ങൾ പങ്കു വച്ച ആളുകൾ പറയുന്നതനുസരിച്ച് സിദ്ധാർത്ഥ, തന്റെ കമ്പനിയുടെ മോശമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരുന്നെന്നും തന്റെ ബിസിനസ് മക്കൾക്ക് കൈമാറുന്നതിനു മുമ്പ് കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചിരുന്നതായുമാണ് വിവരം. 7,000 കോടി രൂപ മൂല്യമുള്ള കഫേ കോഫി ഡേയുടെ ഓഹരികൾ പൂർണ്ണമായോ ഭാഗികമായോ വിൽക്കാനും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു.
മറ്റ് കമ്പനികൾ
കോഫി ഡേ എന്റർപ്രൈസസിന് പുറമേ കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് (കോഫി ബിസിനസ്), സിക്കൽ ലോജിസ്റ്റിക്സ് ലിമിറ്റഡ് (ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ്), ടാങ്‌ലിൻ ഡെവലപ്‌മെന്റ് ലിമിറ്റഡ് (റിയൽ എസ്റ്റേറ്റ്), വേ 2 വെൽത്ത് (ധനകാര്യ സേവനങ്ങൾ), കോഫി ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡ് (ഹോസ്പിറ്റാലിറ്റി) എന്നിവയും സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. മൊത്തത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 3,788 കോടി രൂപയും അറ്റാദായം 148.25 കോടി രൂപയുമാണ്.
malayalam.goodreturns.in


Click it and Unblock the Notifications