തലസ്ഥാന നഗരിയായ ഡൽഹിയിൽ ഇനി സാധാരണക്കാർക്ക് എല്ലാ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ 32 ലക്ഷം ജനങ്ങൾക്കാണ് ഈ പദ്ധതി വഴി നേട്ടം ലഭിക്കുന്നത്. 201 മുതൽ 400 യൂണിറ്റിന്റെ വൈദ്യുതി ഉപയോഗത്തിനായി നിലവിലുള്ള 50% സബ്സിഡിയും തുടരും.
ലക്ഷ്യം തിരഞ്ഞെടുപ്പ്
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേജ്‍രിവാൾ സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇതോടെ പ്രതിവർഷം സർക്കാരിന് 1,800 മുതൽ 2,000 കോടി രൂപ വരെ കൂടുതൽ ചെലവാകുമെന്ന് കെജ്‌രിവാൾ പറഞ്ഞു. വൈദ്യുതി സബ്‌സിഡി നൽകുന്നതിൽ സർക്കാർ നിലവിൽ വഹിക്കുന്നതിനു തുല്യമാണ് ഈ തുക.
സീറോ ഇലക്ട്രിസിറ്റി ബിൽ
ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി വൈദ്യുതി ബില്ലുകൾ നൽകേണ്ടതില്ല. ഇങ്ങനെയുള്ളവർക്ക് സീറോ ബില്ലായിരിക്കും ഇനി ലഭിക്കുക. 201 മുതൽ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഏകദേശം 50% സബ്‌സിഡി ലഭിക്കും. രാജ്യത്തെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഈടാക്കുന്നത് ഇനി ഡൽഹിയിൽ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾ പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ പറഞ്ഞു.
വൈദ്യുതി ഉപയോഗം കുറയും
പദ്ധതി ഉടൻ നടപ്പിലാക്കാനാണ് സർക്കാരിന്റെ പദ്ധതി. പദ്ധതി നടപ്പിലാക്കുന്നത് വഴി ദേശീയ തലസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു. 200 യൂണിറ്റ് വൈദ്യുതിയ്ക്ക് മുംബൈയിൽ 1,400 രൂപയും ഗുരുഗ്രാമിൽ 910 രൂപയും നോയിഡയിൽ 1,310 രൂപയുമാണ് വില. ഡൽഹിയിൽ തുടർച്ചയായ അഞ്ചാം വർഷവും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്നും കേജ്‍രിവാൾ വ്യക്തമാക്കി.
2015 മുതൽ
2015ൽ അധികാരത്തിൽ വന്നയുടനെ 400 യൂണിറ്റ് വരെ പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന് 50% സബ്സിഡിയും എല്ലാ വീടുകളിലും 20,000 ലിറ്റർ സൗജന്യ വെള്ളവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ പ്രധാന വോട്ടെടുപ്പ് വാഗ്ദാനങ്ങളായിരുന്നു ഇത്. അക്കാലത്ത് ഈ പദ്ധതിക്ക് ഖജനാവിൽ നിന്ന് പ്രതിവർഷം 1,670 കോടി രൂപ അധിക ചെലവായി. 2015 ലെ തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 67 ലും ആം ആദ്മി പാർട്ടിയായിരുന്നു വിജയിച്ചത്.
malayalam.goodreturns.in