ഈ മാസം ആദ്യം, റിലയൻസ് ജിയോ വരിക്കാരുടെ എണ്ണത്തിൽ ഭാരതി എയർടെലിനെ മറകടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. വെറും
മൂന്നു വർഷത്തെ പ്രവർത്തനം കൊണ്ട് തന്നെ ജിയോ ടെലികോം രഗത്തെ ഒന്നാം നമ്പർ ഓപ്പറേറ്ററായി മാറി. ജൂൺ പാദത്തിലാണ് ജിയോ വോഡഫോൺ ഐഡിയയെ മറികടന്നത്. 2016 സെപ്റ്റംബറിൽ ജിയോ അവതരിപ്പിച്ച ഡാറ്റാ താരിഫുകളും സൗജന്യ വോയ്‌സ് കോളുകളുമാണ് ടെലികോം മേഖലയുടെ അടിമുടി മാറ്റത്തിന് കാരണമായത്.
ഇന്ത്യൻ ടെലികോം വിപണി
ഇന്ത്യൻ ടെലികോം വിപണിയെ ഇന്ന് കാണും വിധം പുനർനിർമ്മിച്ചത് റിലയൻസ് ജിയോയാണ്. ജിയോയുടെ ഓഫറുകളോട് പിടിച്ചു നിൽക്കാൻ മറ്റ് കമ്പനികൾക്ക് ഏറെ ശ്രമിക്കേണ്ടി വന്നു. ഇപ്പോഴും ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. ടെലികോം രംഗത്തെ മുൻനിരക്കാരായ ഐഡിയയ്കും വൊഡാഫോണിനും ജിയോ വന്നതോടെ ലയിക്കേണ്ടി വന്നു. ഭാരതി എയർടെല്ലും പിടിച്ചു നിൽക്കാൻ ഏറെ മാറ്റങ്ങൾ. ജിയോയോടുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായി പുത്തൻ പദ്ധതികളാണ് എയർടെൽ ഇപ്പോൾ ആവിഷ്കരിക്കുന്നത്.
എയർടെൽ വളർച്ചയിൽ
വർദ്ധിച്ചു വരുന്ന നഷ്ടം കണക്കിലെടുക്കുമ്പോൾ വോഡഫോൺ ഐഡിയ ഒരു പ്രാദേശിക ഓപ്പറേറ്ററായി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. അതേസമയം, ഭാരതി എയർടെൽ ഇന്ത്യയുടെ വരുമാനം വർദ്ധിപ്പിക്കുകയും വരിക്കാരുടെ എണ്ണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഏപ്രിൽ-ജൂൺ പാദഫലം
ഏപ്രിൽ-ജൂൺ പാദത്തിൽ 2,866 കോടി രൂപയുടെ നഷ്ടമാണ് എയർടെൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ വയർലെസ് ബിസിനസിൽ നിന്നുള്ള എയർടെല്ലിന്റെ വരുമാനം 4.1 ശതമാനം വർദ്ധിച്ച് 10,724 കോടി രൂപയായി ഉയർന്നിട്ടുണ്ട്. വോഡഫോൺ ഐഡിയയുടെ മൊത്തം നഷ്ടം 4,873.9 കോടി രൂപയാണ്. മുൻ പാദത്തിൽ നിന്ന് വരുമാനം 4.3 ശതമാനം ഇടിഞ്ഞ് ജൂൺ പാദത്തിൽ 11,269.9 കോടി രൂപയായി.
ലക്ഷ്യം ഗുണനിലവാരം
ജിയോയോടുള്ള മത്സരത്തിന്റെ ഭാഗമായി എയർടെൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വരിക്കാരുടെ എണ്ണത്തിലല്ല, പകരം സേവനങ്ങളുടെ ഗുണനിലവാരത്തിലാണ്. ഗുണനിലവാരം വർദ്ധിപ്പിച്ച് കൂടുതൽ വരിക്കാരെ ആകർഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഉപയോക്താക്കളെ 4 ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യാനും ഡാറ്റാ ഉപയോഗം വർദ്ധിപ്പിക്കാനും മാർച്ചോടെ ഇന്ത്യയിലുടനീളം എയർടെല്ലിന്റെ 3 ജി നെറ്റ്‌വർക്ക് അടച്ചുപൂട്ടാനുമാണ് കമ്പനി പദ്ധതിയിടുന്നത്.
ജിയോയേക്കാൾ മുന്നിൽ
എയർടെല്ലിന്റെ ഓരോ ഡാറ്റാ ഉപഭോഗം പെർ യൂസർ തുടർച്ചയായ രണ്ടാം പാദത്തിൽ ജിയോയെ മറികടന്നു. ജൂണിൽ അവസാനിച്ച പാദത്തിൽ ജിയോയുടെ 11.4 ജിബിയുമായി താരതമ്യപ്പെടുത്തുമ്പോൾ എയർടെല്ലിന്റെ ശരാശരി ഡാറ്റ ഉപയോഗം 11.9 ജിബിയാണ്. ഒരു ഉപയോക്താവിൽ നിന്നുള്ള ഏറ്റവും ഉയർന്ന ശരാശരി വരുമാനം 129 രൂപയിൽ എത്തിക്കാനും എയർടെല്ലിന് കഴിഞ്ഞിട്ടുണ്ട്. ജിയോയ്ക്ക് 122 രൂപയിലും വോഡഫോൺ ഐഡിയയ്ക്ക് 108 രൂപയിലും എത്താനെ കഴിഞ്ഞിട്ടുള്ളൂ.
വരിക്കാരുടെ കൊഴിഞ്ഞു പോക്ക്
തങ്ങൾക്ക് പണം നൽകാത്ത സബ്‌സ്‌ക്രൈബർമാരെ നഷ്‌ടപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിഷ്‌ക്രിയ ഉപയോക്താക്കളെ അതിന്റെ നെറ്റ്‌വർക്കിൽ നിന്ന് അകറ്റാനായി കമ്പനി നവംബറിൽ 35 രൂപയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് പദ്ധതിയും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില ഉപഭോക്തൃ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനവും ഉയർന്നു.
പുതിയ പദ്ധതി
ഉപഭോക്താക്കളെ നെറ്റ്‌വർക്കിൽ കൂടുതൽ പിടിച്ചു നിർത്തുകയും ഡാറ്റ ഉപയോഗം വർദ്ധിപ്പിക്കുകയുമാണ് എയർടെലിന്റെ പുതിയ പദ്ധതി. ഈ വർഷം മെയ് മാസത്തിൽ, പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി എയർടെൽ താങ്ക്സ് എന്ന പേരിൽ ലോയൽറ്റി പ്രോഗ്രാം ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് എയർലൈൻസ് വാഗ്ദാനം ചെയ്യുന്നതിന് സമാനമായി, സബ്സ്ക്രൈബർമാർക്ക് അവരുടെ താരിഫ് പ്ലാനുകളും എയർടെൽ നെറ്റ്‌വർക്കിലെ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗവും അടിസ്ഥാനമാക്കി നേട്ടമുണ്ടാക്കാൻ കഴിയും.
എയർടെൽ താങ്ക്സ്
എയർടെൽ താങ്ക്സ് എന്ന ലോയൽറ്റി സ്കീം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതുക്കുമെന്നാണ് വിവരം. എന്നാൽ എയർടെൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
malayalam.goodreturns.in


Click it and Unblock the Notifications