ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലും ജീവനക്കാരെ പിരിച്ചു വിടുന്നു. വാഹന വിൽപ്പനയിൽ മാന്ദ്യം നേരിടുന്നതിനെ തുടർന്നാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. ഇന്ത്യയുടെ ഉൽപാദന മേഖലയുടെ പകുതിയോളം വരുന്ന വാഹന വ്യവസായം 10 വർഷത്തിനിടയിലെ ഏറ്റവും മോശമായ മാന്ദ്യത്തെയാണ് ഇപ്പോൾ നേരിടുന്നത്.
താത്ക്കാലിക ജീവനക്കാർ
ജൂൺ 30 വരെയുള്ള ആറുമാസത്തിനുള്ളിൽ ശരാശരി 18,845 താൽക്കാലിക ജീവനക്കാരാണ് മാരുതിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 6% അഥവാ 1,181 പേരുടെ കുറവാണുള്ളത്. ഏപ്രിൽ മുതലാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത്.
പുതിയ നിയമനമില്ല
മാന്ദ്യത്തിൽ നിന്ന് കരകയറുന്നത് വരെ കമ്പനി ജീവനക്കാരെ നിയമിക്കുന്നത് മരവിപ്പിച്ചിരിക്കുകയാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് വില്‍ക്കുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ ഏകദേശം 50 ശതമാനം ഉത്പാദിപ്പിക്കുന്ന മാരുതി സുസുക്കിയുടെ ജൂലൈയിലെ വില്‍പ്പന 2018 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ 33.5 ശതമാനം ഇടിഞ്ഞു. 109,265 വാഹനങ്ങൾ മാത്രമാണ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്.
തൊഴിലില്ലായ്മ നിരക്ക്
ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 2019 ജൂലൈയിൽ 7.51 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 5.66 ശതമാനമായിരുന്നു. സർക്കാർ തൊഴിലില്ലാത്തവരുടെ കണക്കുകൾ കാലഹരണപ്പെട്ടതാണെന്നും വിശ്വാസ്യതയില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഈ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ ഉത്പാദനം 10.3 ശതമാനം കുറച്ചതായി മാരുതി നേരത്തേ അറിയിച്ചിരുന്നു.
കാറുകളുടെ വിൽപ്പന
2012 ആഗസ്റ്റിനുശേഷം കാര്‍ വിൽപനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. കോംപാക്ട് വിഭാഗത്തിൽപ്പെടുന്ന വാഗണർ, സെലേറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈർ കാറുകളുടെ എല്ലാം കൂടി വിൽപനയിൽ 22.7 ശതമാനത്തിന്റെ കുറവുണ്ടായി. യൂട്ടിലിറ്റി വിഭാഗത്തിൽപ്പെടുന്ന ജിപ്സി, എർട്ടിഗ, വിറ്റാര ബ്രെസ്സ, എസ്- ക്രോസ് എന്നിവയുടെ വിൽപനയിൽ ജൂലൈയിൽ 38.1 ശതമാനം ഇടിവുണ്ടായി. ഒമ്നി, ഈക്കോ വാനുകളുടെ വിൽപനയിൽ 37.9 ശതമാനത്തിന്റെയും ഇടിവുണ്ടായിട്ടുണ്ട്.
malayalam.goodreturns.in