തിരുവനന്തപുരം: മില്‍മ പാലിന്റെ വില കൂടിയേക്കും. ഉല്‍പാദനച്ചെലവ് കൂടിയതിനാല്‍ പാലിന്റെ വില കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. നിരക്ക് വര്‍ധന പഠിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കും.ഇതിന്റെ അടിസ്ഥാനത്തിലാകും ലിറ്ററിന് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കുക.മില്‍മ ഫെഡറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മില്‍മയുടെ വിശദീകരണം.
വീടുമാറിയാലും ആധാറിലെ മേൽവിലാസം ഇനി എളുപ്പത്തിൽ തിരുത്താം, രേഖകൾ വേണ്ട
ഓണത്തിന് സംസ്ഥാനത്ത് പാല്‍ ലഭ്യത കൂട്ടാനുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി മില്‍മ അറിയിച്ചിരിക്കുന്നത്.കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വിലഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില കൂട്ടാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നത്. നിലവിലെ ചെലവും വരവും വെച്ചു നോക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്. വില വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുകയോ വേണമെന്നാണ് ആവശ്യം. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പൊറുതിമുട്ടുന്ന മലയാളിക്ക് ഇരുട്ടടി നല്‍കിക്കൊണ്ടാണ് മില്‍മ ഫെഡറേഷന്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്
നീല കവര്‍ പാലിന് (ടോണ്‍ഡ് മില്‍ക്ക്) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) പാലിന് 19.50 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ശരാശരി 4 മുതല്‍ 5 രൂപാ വരെ വര്‍ധനവ് വേണമെന്നാണ് പഠന റിപ്പോര്‍ട്ട്. തൈര് വില അരലിറ്ററിന് 25 രൂപയാണ് ശരാശരി വില. കട്ടത്തൈരിന് 30 രൂപയും. ഇവയിലും ആനുപാതിക വര്‍ധനവ് ഉണ്ടാകും. മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയും കൂടും. പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദനവും പ്രതിവര്‍്ഷം 3900 കോടി രൂപയുടെ പാലും പാലുല്‍പന്നങ്ങളുടെ വിപണനവും സംസ്ഥാനത്ത് മില്‍മ നടത്തുന്നതായാണ് കണക്ക്.
പ്രളയത്തിന് ശേഷം ആഭ്യന്തര ഉല്‍പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇത് ഓണക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം അന്യസംസ്ഥാനത്തുനിന്ന് കൂടുതല്‍ പാല്‍ വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം പ്രതിദിനം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്റര്‍ പാല്‍ ആയി ഉയര്‍ന്നിട്ടുണ്ട്