അമേരിക്ക - ചൈന വ്യാപാരയുദ്ധം പുതിയ തലങ്ങളിലേയ്ക്ക്. ട്രംപ് ഭരണകൂടം ചൈനയെ ഔദ്യോഗികമായി കറൻസി മാനിപ്പുലേറ്റർ അഥവാ നോട്ട് തട്ടിപ്പുകാരെന്നാണ് മുദ്രകുത്തിയിരിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്യായമായ നേട്ടം കൈവരിക്കുന്നതിനായി ചൈന അവരുടെ കറന്‍സിയില്‍ കൃത്രിമം കാണിക്കുകയാണെന്നാണ് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ആരോപിച്ചിരിക്കുന്നത്.
ലോകത്തിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള അന്തരം അതിവേഗം വഷളായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണിതെന്ന് നിരീക്ഷകർ പറയുന്നു. വ്യാപാര തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചൈന ഒരിയ്ക്കലും യുവാൻ ഒരു ഉപകരണമായി ഉപയോഗിക്കില്ലെന്ന ചൈനയുടെ സെൻട്രൽ ബാങ്ക് മേധാവി യി ഗാംഗ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അന്യായമായ വ്യാപാര രീതികളും കറന്‍സി കൃത്രിമത്വവും ഉപയോഗിച്ച് യുഎസില്‍ നിന്ന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ലാഭമാണ് ചൈന ഉണ്ടാക്കുന്നതെന്നും, അത് നേരത്തേ അവസാനിപ്പിക്കേണ്ടതായിരുന്നു എന്നും ട്രംപ് ട്വിറ്ററിലും കുറിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടെ ആദ്യമായി ഡോളറുമായി ബന്ധപ്പെട്ട് ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ചൈന മനപ്പൂര്‍വ്വം കുറച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ഓഫ്ഷോര്‍ ഏഷ്യന്‍ വ്യാപാരത്തില്‍ ഒരു ഡോളറിന് 7.1397 എന്ന നിലയിലായിരുന്നു യുവാന്‍. കറന്‍സിയുടെ ഈ മൂല്യത്തകര്‍ച്ച ചൈനയ്ക്കെതിരായ ഏകപക്ഷീയമായ വാണിജ്യ-സംരക്ഷണ നടപടികളുടെ ഫലമാണെന്ന് ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
ചൈനയുമായുള്ള വ്യാപാരയുദ്ധം കൂടുതല്‍ സങ്കീര്‍ണമാകുമെന്നു സൂചന നല്‍കിയും ചൈനയെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം കൂടി ചുമത്തിയിരുന്നു. രണ്ട് വാണിജ്യ ശക്തികള്‍ തമ്മിലുള്ള ഈ സംഘര്‍ഷം അന്താരാഷ്ട്ര ഓഹരി വിപണികളെയും ബാധിച്ചിട്ടുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications