പ്രതീക്ഷിച്ചതു പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു. തുടർച്ചയായ നാലാം തവണയാണ് ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കുന്നത്. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് കുറയ്ക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി കുറഞ്ഞു. റിവേഴ്സ് റിപ്പോ 5.15 ശതമാനമായി കുറച്ചു.
പ്രതീക്ഷിച്ചതിലും കൂടുതൽ
സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും പണപ്പെരുപ്പം കുറയുകയും ചെയ്തതിനാൽ ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതലാണ് ഇത്തവണത്തെ നിരക്ക് കുറയ്ക്കൽ. 2010 സെപ്റ്റംബറിന് ശേഷം കഴിഞ്ഞ വായ്പാനയ പ്രഖ്യാപനത്തിലാണ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ താഴെ പോകുന്നത്. എതിർപ്പുകളില്ലാതെ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു ഇത്.
തുടർച്ചയായ നിരക്ക് കുറയ്ക്കൽ
കഴിഞ്ഞ മൂന്ന് വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റ് വീതമാണ് കുറച്ചത്. 8 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയിലാണ് ഈ വർഷം ആദ്യം റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചത്. അതിനു ശേഷം ഏപ്രിലിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. പിന്നീട് ജൂണിൽ മൂന്നാം തവണയും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് തന്നെ കുറയ്ക്കുകയായിരുന്നു.
ശക്തികാന്ത ദാസ്
റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു ശേഷം നടക്കുന്ന നാലാമത്തെ സാമ്പത്തികാവലോകന റിപ്പോർട്ടാണിത്. കഴിഞ്ഞ മൂന്ന് റിപ്പോർട്ടുകളിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വീതം കുറച്ച ഇദ്ദേഹം ഇത്തവണ പലിശ നിരക്ക് 35 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്.
റിപ്പോയും റിവേഴ്സ് റിപ്പോയും
രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തിയത് റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാക്കും. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
malayalam.goodreturns.in