പ്രമുഖ ബോളിവുഡ് സിനിമാ നടനായ രാഹുൽ ബോസ് അടുത്തിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ വാഴപ്പഴത്തിന്റെ വില വാർത്തകളിൽ നിറഞ്ഞിരുന്നു. 442 രൂപ 50 പൈസയാണ് രണ്ട് പഴത്തിന് ജെഡബ്ല്യു മാരിയറ്റ് ഹോട്ടൽ രാഹുൽ ബോസിൽ നിന്ന് ഈടാക്കിയത്. എന്നാൽ അതിലും വലിയ ബില്ലാണ് രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് മുംബൈയിലെ മറ്റൊരു പ്രമുഖ ഹോട്ടലിൽ നിന്ന് ഈടാക്കിയിരിക്കുന്നത്.
ട്വിറ്ററിലൂടെ
എഴുത്തുകാരനായ കാർത്തിക് ധാർ ആണ് 1700 രൂപയ്ക്ക് വാങ്ങിയ രണ്ട് പുഴുങ്ങിയ മുട്ടകളുടെ ബില്ല് സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുംബൈയിലെ ഫോർ സീസൺ ഹോട്ടലിലിൽ നിന്നാണ് കാർത്തിക് ധാർ മുട്ടകൾ വാങ്ങിയത്. രാഹുൽ ബോസും വാഴപ്പഴത്തിന്റെ ബില്ല് സഹിതം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. രാഹുൽ ബോസിനെ ടാഗ് ചെയ്താണ് കാർത്തിക് ധാർ ബില്ല് പോസ്റ്റ് ചെയ്തത്.
ഓംലെറ്റിന്റെ വില
ധാർ പോസ്റ്റ് ചെയ്ത ബില്ലിൽ രണ്ട് ഓംലെറ്റുകൾക്കും സമാനമായ വില തന്നെയാണ് ഈടാക്കിയിരിക്കുന്നത്. 1700 രൂപ തന്നെയാണ് രണ്ട് ഓംലെറ്റുകൾക്ക് ഹോട്ടൽ ഈടാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ബില്ലിനെക്കുറിച്ചും ട്വീറ്റിനെക്കുറിച്ചും ഹോട്ടൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹോട്ടലിന് പിഴ
നടൻ രാഹുൽ ബോസിന്റെ വാഴപ്പഴ വിവാദത്തിന് ശേഷം ചണ്ഡിഗഡിലെ എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പ് ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കിയിരുന്നു. ഫ്രെഷ് ഫ്രൂട്ട് വിഭാഗത്തിൽപ്പെടുന്ന വാഴപ്പഴം നികുതി രഹിതമാണ്. എന്നിട്ടും പഴത്തിന് ജിഎസ്ടി ഈടാക്കിയതിനാണ് ഹോട്ടലിന് പിഴ നൽകിയത്.
വില കൂടാൻ കാരണം
മാർക്കറ്റ് വിലയ്ക്ക് ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്ന് വാഴപ്പഴം വാങ്ങാൻ കഴിയുമെന്നും എന്നാൽ ആഡംബര ഹോട്ടലിൽ നിന്ന് ഗുണമേന്മയും, ശുചിത്വമുള്ള പഴവും ആഡംബര അന്തരീക്ഷത്തിലിരുന്ന് കഴിക്കാനും കഴിയുമ്പോൾ ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന് പലരും ട്വിറ്ററിലൂടെ തന്നെ പ്രതികരിച്ചിരുന്നു. ഇതേ പ്രതികരണം തന്നെയാണ് മുട്ടയുടെ കാര്യത്തിലും പലരും നടത്തിയിരിക്കുന്നത്.
malayalam.goodreturns.in