ഇന്ത്യയിൽ വാഹന വിൽപ്പനയിൽ 18.71 ശതമാനം ഇടിവ്. 19 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം പാസഞ്ചർ വെഹിക്കിൾസ് (പിവി), ഇരുചക്രവാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹന വിൽപ്പന ജൂലൈയിൽ 18,25,148 യൂണിറ്റായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപ്പന 22,45,223 യൂണിറ്റായിരുന്നു.
ജോലി നഷ്ടം
വാഹന വിൽപ്പന ഇടിഞ്ഞതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലയിലെ 15,000 ത്തോളം തൊഴിലാളികൾക്കാണ് ജോലി നഷ്ട്ടപ്പെട്ടത്. 2000 ഡിസംബറിലാണ് ഇതിന് മുമ്പ് വാഹന വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നത്. അന്ന് 21.81ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര പിവി വിൽപ്പനയിലും 19 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30.98 ശതമാനം ഇടിഞ്ഞ് 2,00,790 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,90,931 യൂണിറ്റായിരുന്നു.
തുടർച്ചയായ ഇടിവ്
ജൂലൈയിൽ വരെ തുടർച്ചയായ 9 മാസവും പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടായി. കഴിഞ്ഞ മാസം ആഭ്യന്തര കാർ വിൽപ്പന 35.95 ശതമാനം ഇടിഞ്ഞ് 1,22,956 ൽ എത്തി. 2018 ജൂലൈയിൽ ഇത് 1,91,979 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം മൊത്തം ഇരുചക്രവാഹന വിൽപ്പന 16.82 ശതമാനം ഇടിഞ്ഞ് 15,11,692 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 18,17,406 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വിൽപ്പന 25.71 ശതമാനം ഇടിഞ്ഞ് 56,866 യൂണിറ്റിലെത്തി. 2018 ജൂലൈയിൽ ഇത് 76,545 യൂണിറ്റായിരുന്നു.
സർക്കാരിന്റെ സഹായം
വാഹന നിർമ്മാണ, വിൽപ്പന മേഖലയിൽ സർക്കാരിൽ നിന്നുള്ള പുനരുജ്ജീവന പാക്കേജിന്റെ ആവശ്യം എത്ര അടിയന്തിരമാണെന്ന് ഈ ഡാറ്റ വ്യക്തമാക്കുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള നടപടികൾ അടിയന്തിരമായി ചെയ്യണമെന്നും സിയാം ഡയറക്ടർ ജനറൽ വിഷ്ണു മാത്തൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുനരുജ്ജീവന പാക്കേജിലൂടെ സർക്കാരിന്റെ പിന്തുണ ആവശ്യമുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത പ്രതിസന്ധി
കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങൾക്കുള്ളി 15,000 ത്തോളം പേർക്കാണ് വിവിധ കമ്പനികളിൽ നിന്ന് ജോലി നഷ്ട്ടപ്പെട്ടത്. താൽക്കാലിക ജോലിക്കാരാണ് തൊഴിൽ നഷ്ട്ടപ്പെട്ടവരിൽ അധികവും. വിൽപ്പന ഇടിഞ്ഞതോടെ മുന്നൂറോളം ഡീലർഷിപ്പുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇതോടെ രണ്ട് ലക്ഷത്തോളം തൊഴിലുകളും നഷ്ടപ്പെടും. 2008-09 ലും 2013-14 ലുമാണ് ഇതിന് മുമ്പ് വാഹനനിർമ്മാണ മേഖലയിൽ മാന്ദ്യം രേഖപ്പെടുത്തിയത്.
ആവശ്യങ്ങൾ
താഴെ പറയുന്നവയാണ് ഓട്ടോ മേഖല സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ
- ജിഎസ്ടി നിരക്ക് കുറയ്ക്കുക
- വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി അവതരിപ്പിക്കുക
- എൻബിഎഫ്‌സി മേഖലയുടെ പുനരുജ്ജീവിപ്പിക്കൽ
- വാഹന രജിസ്ട്രേഷൻ ഫീസ് കുറയ്ക്കുക
കമ്പനികളുടെ നഷ്ടക്കണക്കുകൾ ഇങ്ങനെ
വിവിധ വാഹനനിർമ്മാണ കമ്പനികൾക്ക് ജൂലൈയിൽ ഉണ്ടായ നഷ്ടം ഇങ്ങനെ
- മാരുതി സുസുക്കി - 36.71%
- ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് - 10.28%
- മഹീന്ദ്ര ആൻഡ് മഹീന്ദ്ര - 14.74%
- ഹീറോ മോട്ടോകോർപ്പ് - 22.9%
- ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ - 10.53%
malayalam.goodreturns.in


Click it and Unblock the Notifications