സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. പവന് 28,000 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,500 രൂപ. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. 27,680 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്1,518 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്. വിനിമയനിരക്കില്‍ ഡോളറിനെതിരെ 71.28 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. ഓഗസ്റ്റ് മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഓഗസ്റ്റ് മാസം മാത്രം പവന് 2,120 രൂപ വര്‍ധിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഓണക്കാലവും വിവാഹസീസണ്‍ അടുത്തതുമാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് 22,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്.ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്‌ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എഫ്എംസിജി കമ്പനികളുടെ വളർച്ച താഴേയ്ക്ക്; വിവിധ കമ്പനികളുടെ നഷ്ടം ഇങ്ങനെ
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.അമേരിക്ക ചൈന വ്യാപാരയുദ്ധം തുടരുന്നതാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണം.