റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ബിസിനസില്‍ ഇരുപതു ശതമാനം ഓഹരി ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ വാങ്ങുന്നതോടെ സൗദി അറേബ്യ ഇന്ത്യയുടെ മുൻനിര എണ്ണ വിതരണ സ്ഥാനം തിരിച്ചു പിടിക്കും. ഇന്ത്യയുടെ മുൻനിര എണ്ണ സ്രോതസ്സായിരുന്ന സൗദി അറേബ്യയ്ക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടിരുന്നു. ഇറാഖിനായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി ഒന്നാം സ്ഥാനം.
പുതിയ കരാർ
റിലയന്‍സുമായുള്ള പുതിയ ഇടപാടിലൂടെ ഓരോ ദിവസവും അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് സൗദി അരാംകോ ഇന്ത്യയിലേക്ക് എത്തിക്കുക. 7500 കോടി ഡോളറിന്റെ സംരഭക മൂല്യമുള്ള ഇടപാടാണ് റിലയന്‍സ് ഇന്റസ്ട്രീസും സൗദി അരാംകോയും തമ്മില്‍ നടത്തുന്നത്.
എണ്ണ കയറ്റുമതി
2018-19 സാമ്പത്തിക വർഷത്തിൽ സൗദി അറേബ്യ 40.33 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. ഇറാഖ് വിറ്റ 46.61 ദശലക്ഷം ടണ്ണിൽ നിന്ന് 15 ശതമാനം കുറവാണ് ഇത്. റിലയൻസ് കരാറിനെത്തുടർന്ന് കൂടുതൽ എണ്ണ വിതരണം സൗദി അറേബ്യയെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കും.
അന്തിമ തീരുമാനം
ഇടപാടിന്റെ നിബന്ധനകൾ ഇനിയും തീരുമാനമായിട്ടില്ല. മുകേഷ് അംബാനി തിങ്കളാഴ്ച പ്രഖ്യാപിച്ച എന്റർപ്രൈസ് മൂല്യം അനുസരിച്ച് വിൽപ്പന അവസാനിക്കുമ്പോൾ 20 ശതമാനം ഓഹരിക്ക് ഏകദേശം 15 ബില്യൺ യുഎസ് ഡോളർ ലഭിക്കുമെന്നാണ് വിവരം. സൗദി അരാംകോയുടെ ശുദ്ധീകരണ, പെട്രോകെമിക്കൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദീർഘകാല തന്ത്രം നടപ്പിലാക്കുന്നതിന്റെ കൂടുതൽ തെളിവാണ് ഈ കരാർ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സൗദിയുടെ ലക്ഷ്യം
ലോകത്തെ അതിവേഗം വളരുന്ന ഇന്ധന വിപണിയിൽ ചുവടുറപ്പിക്കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം. പെട്രോകെമിക്കൽസ് നിർമ്മാണത്തിനുള്ള അടിസ്ഥാന അസംസ്കൃത വസ്തുവാണ് അസംസ്കൃത എണ്ണ. അരാംകോയും അഡ്‌നോക്കും 2025ന് മുമ്പുള്ള നിർദ്ദിഷ്ട ശുദ്ധീകരണശാലയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ പകുതി വിതരണം ചെയ്യും.
malayalam.goodreturns.in


Click it and Unblock the Notifications