ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈനിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നു. 2018 -19 സാമ്പത്തിക വര്‍ഷം 831 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 431 കോടി രൂപയുടെ നഷ്ടമാണ് വിസ്താര രേഖപ്പെടുത്തിയത്. 2018-19 ലെ ടാറ്റാ സൺസിന്റെ വാർഷിക റിപ്പോർട്ടിലാണ് എയർലൈനിന്റെ ഏറ്റവും പുതിയ നഷ്ട കണക്ക് പരാമർശിച്ചിരിക്കുന്നത്. എന്നാല്‍, വിമാനക്കമ്പനിയുടെ വരുമാനക്കണക്കുകളെപ്പറ്റിയോ ബ്രേക്ക് അപ്പ് എക്സപെന്‍സുകളെപ്പറ്റിയോ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമ്പത് ലക്ഷം യാത്രക്കാര്‍ വിസ്താരയെ യാത്രയ്ക്കായി തെരഞ്ഞെടുത്തു. വിമാനക്കമ്പനി നഷ്ടത്തിലേക്ക് വീഴാനുണ്ടായ പ്രധാന കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്. ജെറ്റ് എയർവേയ്‌സ് അടച്ചു പൂട്ടിയതിനെ തുടർന്ന് വിസ്താര സർവ്വീസുകൾ വിപുലീകരിക്കുകയും പ്രീമിയം-ക്ലാസ് സർവ്വീസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും ചെയ്തതിനാൽ നിലവിലെ സാമ്പത്തിക വർഷത്തിൽ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് ആഭ്യന്തര വിമാനക്കമ്പനികളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മോശം ഫലങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ അറ്റാദായം 93 ശതമാനം ഇടിഞ്ഞ് 156 കോടി രൂപയായി. സ്‌പൈസ് ജെറ്റ് 316 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. എന്നാൽ ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ സ്ഥിതി മെച്ചപ്പെട്ടു. ഇൻഡിഗോയും സ്‌പൈസ് ജെറ്റും അറ്റാദായത്തിൽ വൻ കുതിച്ചുചാട്ടം തന്നെ രേഖപ്പെടുത്തി. ജെറ്റ് അടച്ചു പൂട്ടിയത് വിസ്താരയ്ക്ക് ഗുണകരമാണെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ലാഭത്തിൽ എത്തുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in


Click it and Unblock the Notifications