2019 ഒക്ടോബർ ആദ്യ വാരം മുതൽ 12 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് പാസഞ്ചർ കാരിയറായ സ്‌പൈസ് ജെറ്റ് അറിയിച്ചു. എല്ലാ പുതിയ ഫ്ലൈറ്റുകളും എല്ലാ ദിവസവും സർവ്വീസ് നടത്തുന്നവയായിരിക്കുമെന്നും എല്ലാ റൂട്ടുകളിലും എയർലൈൻ ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും സർവ്വീസ് നടത്തുകയെന്നും എയർലൈൻ വ്യക്തമാക്കി.
ഒക്ടോബർ എട്ട് മുതൽ ഡൽഹി ഔറംഗബാദ് റൂട്ടിലുള്ള ഫ്ലൈറ്റ് സർവ്വീസ് ആരംഭിക്കും. ഡൽഹി - കൊൽക്കത്ത, ഡൽഹി - ബെംഗളൂരു റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ആഭ്യന്തര സർവ്വീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്പൈസ് ജെറ്റ് പുതിയ ഫ്ലൈറ്റുകൾ കൂട്ടിച്ചേർക്കുന്നത്.

ഏപ്രിൽ ഒന്ന് മുതൽ സ്പൈസ് ജെറ്റ് 142 പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിൽ 78 എണ്ണം മുംബൈയുമായി ബന്ധിപ്പിക്കുന്നതും 30 എണ്ണം ഡൽഹിയുമായി ബന്ധിപ്പിക്കുന്നതും 12 വിമാനങ്ങൾ മുംബൈയ്ക്കും ഡൽഹിക്കും ഇടയിലുള്ളതുമാണ്. നിലവിൽ 62 വിമാനത്താവളങ്ങളിലേയ്ക്ക് 550 ശരാശരി പ്രതിദിന ഫ്ലൈറ്റുകളാണ് സ്പൈസ് ജെറ്റ് സർവ്വീസ് നടത്തുന്നത്. 52 ആഭ്യന്തര വിമാനത്താവളങ്ങളും, 10 അന്താരാഷ്ട്ര രാജ്യങ്ങളും ഉൾപ്പെടെയാണിത്.
ജെറ്റ് എയർവെയ്സ് സർവ്വീസ് നിർത്തിയതോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിമാനക്കമ്പനികളിലൊന്നാണ് സ്പൈസ് ജെറ്റ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്‌പൈസ് ജെറ്റ് എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമായ 261.7 കോടി രൂപയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 38.1 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. 2019 ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്‌പൈസ് ജെറ്റിന്റെ മൊത്തം വരുമാനം 3,145.3 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,253.3 കോടി രൂപയായിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications