മുംബൈ: ഈ സാമ്പത്തിക വര്‍ഷം ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപ കൈമാറും.ആര്‍ബിഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാരിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.
റിസര്‍വ് ബാങ്കിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉള്‍പ്പെടെ 1,76,051 കോടി രൂപയാണ് ഇത്തരത്തില്‍ കൈമാറാന്‍ തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് നടത്തിയ ദീര്‍ഘകാല ഫോറെക്‌സ് സ്വാപ്പുകളും ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളും (ഒഎംഒ) ആണ് ഉയര്‍ന്ന മിച്ചത്തിന് കാരണം.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കാനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ ആറംഗ പാനലിനെ കഴിഞ്ഞ ഡിസംബറിലാണ് നിയമിച്ചത്. ഈ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചത്. ആര്‍ബിഐയുടെ പക്കല്‍ ഒന്‍പതു ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം ഉണ്ടെന്നായിരുന്നു കണക്കുകള്‍. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സര്‍ക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ജിഎസ്ടി റിട്ടേണ്‍: സമയപരിധി നവംബര്‍ 30 വരെ നീട്ടി
ശുപാര്‍ശ ആര്‍ബിഐ കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചതോടെ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുക റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും.ഘട്ടം ഘട്ടമായി തുക കൈമാറാനാണ് ആര്‍ബിഐയുടെ തീരുമാനം. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം.
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കുക; പേടിഎം സ്ഥാപകന്റെ മുന്നറിയിപ്പ്, അറിയേണ്ട കാര്യങ്ങൾ
അതായത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആര്‍ബിഐയുടെ പക്കലുള്ള അധിക കരുതല്‍ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തല്‍.കരുതല്‍ ധനം കൈമാറുന്നതില്‍ നേരത്തെ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലും സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.ഊര്‍ജിത് പാട്ടേലിന്റെ രാജിയിലേക്ക് വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.