മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ മുന്നൂറോളം ശാഖകൾ അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. സിഐടിയുടെ സമരത്തെ തുടർന്നാണ് ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജനറൽ മാനേജർ സർക്കുലർ പുറത്തിറക്കി. മുത്തൂറ്റ് ശാഖകൾ അടച്ചു പൂട്ടുന്നതോടെ കേരളത്തിൽ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും.
എന്നാൽ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരുടെ സമരം ശക്തമായി കൊണ്ടിരിക്കുകയാണ്. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ സമരം ചെയ്യുന്നത്. കേരളത്തിൽ മൂത്തൂറ്റിന് അറുന്നൂറോളം ശാഖകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ശാഖകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതൽ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവർത്തകർ സമരം നടത്തുകയാണ്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേധനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
എന്നാൽ സിഐടിയുവിന്റെ സമരം കൊണ്ടാണ് തങ്ങൾക്ക് ബ്രാഞ്ചുകൾ തുറക്കാൻ സാധിക്കാത്തതെന്ന് മുത്തൂറ്റ് ഫിനാൻസ് അധികൃതർ അറിയിച്ചു. മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണെന്നും കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ സമരം തുടരുകയാണെന്നുമാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. കേരളത്തിൽ മുത്തൂറ്റിന് പന്ത്രണ്ട് ശതമാനം ബിസിനസാണ് ഉണ്ടായിരുന്നത്. എന്നാൽ അത് നാല് ശതമാനമായി കുറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
പ്രവർത്തനം മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ പ്രതിസന്ധി നിലനിൽക്കുന്ന ബ്രാഞ്ചുകൾ പൂട്ടുക എന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും മുത്തൂറ്റിന്റെ പ്രതിനിധി വ്യക്തമാക്കി.
malayalam.goodreturns.in