കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച മെഗാ പൊതുമേഖലാ ബാങ്ക് ലയനത്തിലൂടെ ആറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഇടയാക്കുമെന്ന ആശങ്കകൾക്ക് മറുപടിയുമായി ധനമന്ത്രി രംഗത്തെത്തി. ബാങ്കുകൾ അടച്ചുപൂട്ടേണ്ടി വരില്ലെന്നും ഒരു ജീവനക്കാരനു പോലും ജോലി നഷ്ട്ടപ്പെടില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ വ്യക്തമാക്കി. ബാങ്കുകൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ തുടരാൻ അവർക്ക് കൂടുതൽ മൂലധനം നൽകുന്നുവെന്നത് മാത്രമാണ് വ്യത്യാസമെന്നും സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
10 പൊതുമേഖലാ ബാങ്കുകളെ നാല് സ്ഥാപനങ്ങളായി ലയിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങൾ ചെന്നൈയിൽ പ്രതിഷേധം നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ധനമന്ത്രിയുടെ പ്രസ്താവന. ഭോപ്പാൽ, കൊൽക്കത്ത തുടങ്ങഇ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും സമാനമായ പ്രതിഷേധം നടന്നിരുന്നു.
ലയന പ്രഖ്യാപനത്തെത്തുടർന്ന് ഈ ബാങ്കുകളിൽ 55,250 കോടി രൂപയുടെ അധിക ഫണ്ടാണ് ലഭിക്കുന്നത്. ഇതുവഴി ബാങ്കുകൾക്ക് കൂടുതൽ വായ്പകൾ നൽകാൻ സാധിക്കും. ബാങ്കുകളുടെ സംയോജനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഒരു ജീവനക്കാരനെ പോലും നീക്കം ചെയ്യില്ല എന്ന വസ്തുത താൻ അടിവരയിട്ടു തന്നെ വ്യക്തമാക്കിയതാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ജിഡിപി ആദ്യ പാദത്തിൽ വെറും 5 ശതമാനം വളർച്ച കൈവരിച്ചതിന്റെ പശ്ചാത്തലത്തിൽ, സർക്കാരിൽ നിന്നുള്ള പ്രതീക്ഷകൾ അറിയാൻ വിവിധ പങ്കാളികളുമായും വ്യവസായ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തുകയാണെന്നും സീതാരാമൻ പറഞ്ഞു. ജിഡിപി വളർച്ചാ നിരക്ക് തുടർച്ചയായ അഞ്ചാം പാദത്തിലാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് 2013 മാർച്ചിലെ 4.3 ശതമാനമായിരുന്നു.
malayalam.goodreturns.in