രാജ്യത്തെ വാഹന വിപണി കടുത്ത സാമ്പത്തിക മാന്ദ്യം നേരിട്ടു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വാഹന വ്യവസായത്തിലെ മാന്ദ്യത്തെക്കുറിച്ച് സർക്കാരിനും ഒരുപോലെ ആശങ്കയുണ്ടെന്ന് 59-ാമത് സിയാം വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
വർഷങ്ങൾക്ക് ശേഷം വാഹന വ്യവസായം അതിന്റെ ഏറ്റവും മോശമായ മാന്ദ്യത്തെയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. നിരവധി കാർ നിർമ്മാതാക്കൾ ഉൽപാദനം കുറയ്ക്കുന്നതിനായി പല പ്ലാന്റുകളുടെയും അടച്ചുപൂട്ടൽ വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹന മേഖലയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും നിധിൻ ഗഡ്ക്കരി പറഞ്ഞു.
ഹൈബ്രിഡ് വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് കുറയ്ക്കുന്നതും സർക്കാർ പരിഗണിക്കുന്നതായും ഗഡ്കരി പറഞ്ഞു. ഉപഭോക്തൃ ആവശ്യകത ദുർബലമായതിനെ തുടർന്ന് വാഹനമേഖലയിൽ വിൽപ്പനയിൽ കുത്തനെ ഇടിഞ്ഞതോടെ നിരവധി മുൻനിര വാഹന നിർമാതാക്കൾ ഉൽപാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തിനു പുറമേ, എൻബിഎഫ്‌സി മേഖലയിലെ നീണ്ടു നിൽക്കുന്ന പ്രതിസന്ധിയും വാഹന വിൽപ്പനയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ നിരവധി നടപടികൾ പ്രഖ്യാപിച്ചിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങാൻ വിവിധ വകുപ്പുകൾക്ക് അനുമതി വരെ നൽകിയിരുന്നു. 2020 മാർച്ച് 31 വരെ വാങ്ങുന്ന എല്ലാ ബിഎസ്-ഐവി വാഹനങ്ങളും പ്രവർത്തനക്ഷമമായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പിലാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം എന്നൊരു വാദമുണ്ട്. ഈ നയത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചേക്കും എന്നും പ്രചാരണം നടന്നിരുന്നു.
malayalam.goodreturns.in