ആഗോള വിലയിടിവിനെ തുടർന്ന് ഇന്ത്യയിലും ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില ഇന്ന് 0.40 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 38,747 രൂപയിലെത്തി. ഈ ആഴ്ച തുടക്കത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 39,885 രൂപയിൽ നിന്നാണ് 1,000 രൂപ കുറഞ്ഞിരിക്കുന്നത്. എന്നാൽ കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.
ഇന്നലത്തെ വിലയായ 28960 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3620 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം സ്വർണ വില പവന് 29120 രൂപ വരെ ഉയർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. കേരളത്തിൽ ഒരു മാസത്തിനുള്ളിൽ സ്വർണ വിലയിൽ 3440 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണ വില വ്യാഴാഴ്ചയുണ്ടായ നഷ്ടത്തിന് ശേഷം വീണ്ടും നഷ്ട്ടത്തിലേയ്ക്ക് പോവുകയാണ്. വില 0.2 ശതമാനം ഇടിഞ്ഞ് 1,516.02 ഡോളറിലെത്തി. പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് സാമ്പത്തിക ഡാറ്റയും യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ അയവും വ്യാഴാഴ്ച സ്വർണ വില 2 ശതമാനത്തിലധികം ഇടിയാൻ കാരണമായി. വ്യാഴാഴ്ച വെള്ളി വില 4 ശതമാനത്തിലധികം ഇടിഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും യുഎസ്-ചൈന വ്യാപാര ബന്ധത്തിലുള്ള ആത്മവിശ്വാസക്കുറവും മൂലം സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരും പ്രതീക്ഷ. ഇന്ത്യയിൽ സ്വർണ്ണ വില വർദ്ധനവ് ആവശ്യകതയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമാണ്. 2018 ൽ 760.4 ടൺ സ്വർണമാണ് ഇന്ത്യ വാങ്ങിയത്.
malayalam.goodreturns.in