സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 73 ശതമാനം ഇടിഞ്ഞ് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു.
മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2018 ഓഗസ്റ്റിൽ 111.5 ടണ്ണായിരുന്നു ഇറക്കുമതി. ഇറക്കുമതി കുറഞ്ഞെങ്കിലും രാജ്യത്തേയ്ക്കുള്ള സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കൂടുകയാണ് ചെയ്തത്.
ഇടിവിന് കാരണം
പ്രാദേശിക വിലയിലെ റെക്കോഡ് വർദ്ധനവും ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് രാജ്യത്ത് സ്വർണത്തിന്റെ ആവശ്യകത കുറച്ചത്. രൂപയ്ക്കെതിരേ ഡോളറിന്റെ മൂല്യമുയർന്നതും വില വർദ്ധനവിന് കാരണമാണ്. വില ഉയർന്നതോടെ രാജ്യത്ത് സ്വർണ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.
വില വർദ്ധനവ് ഇങ്ങനെ
ആറ് മാസത്തിനുള്ളിൽ സ്വർണ വില റോക്കറ്റ് പോലെയാണ് ഉയർന്നിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 5400 രൂപയാണ് കൂടിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് 23,720 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ ഈ മാസം 29120 രൂപ എന്ന റെക്കോർഡ് വില രേഖപ്പെടുത്തി കഴിഞ്ഞു. 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇതോടെ സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.
വിൽപ്പന കൂടി
സ്വർണത്തിന് വില ഉയർന്നതോടെ കൈയിലുള്ള പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഏകദേശം 37 ടൺ പഴയ സ്വർണമാണ് ഏപ്രിൽ- ജൂൺ കാലയളവിൽ വിപണിയിലെത്തിയത്. ദിവസം ശരാശരി രണ്ടു കിലോ പഴയ സ്വർണം എത്തിയിരുന്ന സ്ഥാനത്തിപ്പോൾ 10 കിലോവരെയാണ് എത്തുന്നതെന്ന് വ്യാപാരികളിൽ ചിലർ പറയുന്നു. കഴിഞ്ഞ മാസം മുതൽ സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വാർഷിക വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു.
കരുതൽ ശേഖരം
വില കുത്തനെ ഉയർന്നതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങുന്നത് കുറച്ചു. കഴിഞ്ഞ ഏപ്രിലിലാണ് ആർബിഐ അവസാനമായി സ്വർണം വാങ്ങിയത്. അന്ന് ആകെ 5.6 ടൺ സ്വർണമാണ് വാങ്ങിയത്.
malayalam.goodreturns.in


Click it and Unblock the Notifications