സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 160 രൂപയുടെ കുറഞ്ഞ് 28320 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓണം അടുത്തതോടെയാണ് വില കുറയാൻ തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 29120 രൂപയാണ്. ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. സെപ്റ്റംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 73 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു.
ജ്വല്ലറികൾ വലിയ ഇടിവ് പ്രതീക്ഷിച്ച് വാങ്ങലുകൾ നടത്തുന്നില്ലെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബുള്ളിയൻ ഇറക്കുമതി ബാങ്കിലെ ഡീലർ പറഞ്ഞു. വിവാഹ സീസണും ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങളും അടുക്കുമ്പോൾ ഇന്ത്യയിൽ സ്വർണം വാങ്ങുന്നവരുടെ കൂടാറുണ്ട്. എന്നാൽ ഇത്തവണ കാര്യങ്ങൾ കണ്ടെറിയേണ്ടിയിരിക്കുന്നു. സ്വർണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നതിനാൽ വിൽപ്പനയിൽ ഇടിവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിശ്വാസം.
എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില ഇന്നലെ 0.40 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 38,747 രൂപയിലെത്തി. ഈ ആഴ്ച തുടക്കത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 39,885 രൂപയിൽ നിന്നാണ് 1,000 രൂപ കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ വില വ്യാഴാഴ്ചയുണ്ടായ നഷ്ടത്തിന് ശേഷം വീണ്ടും നഷ്ട്ടത്തിലേയ്ക്ക് പോവുകയാണ്.
malayalam.goodreturns.in