ഓൺലൈൻ ഫുഡ് ഡെലിവറി, റെസ്റ്റോറൻറ് ഡിസ്കവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ, കമ്പനിയുടെ ഹെഡ് ഓഫീസായ ഗുരുഗ്രാമിലെ 540 ജീവനക്കാരെ പിരിച്ചുവിട്ടു. കസ്റ്റമർ, മർച്ചന്റ് ആൻഡ് ഡെലിവറി പാർട്ണർ സപ്പോർട്ട് ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ബാക്ക്-എൻഡ് സപ്പോർട്ട് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് പിരിച്ചുവിടൽ. സൊമാറ്റോയിലെ ആകെ ജീവനക്കാരിലെ 10 ശതമാനത്തോളം പേരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഈ ആഴ്ച്ച പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി 2 മുതൽ 4 മാസത്തെ വേതനം നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, തങ്ങളുടെ സാങ്കേതിക ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും വികസിക്കുകയും ഗണ്യമായി മെച്ചപ്പെടുകയും ചെയ്തുവെന്നും. ഇതോടെ നിരവധി റോളുകൾ അനാവശ്യമായി മാറിയെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം കമ്പനി കസ്റ്റമർ സപ്പോർട്ട് വകുപ്പിലെ 60ഓളം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലിനുശേഷം, കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 5,000ൽ എത്തി. 2019 ൽ സൊമാറ്റോയിലെ പിരിച്ചുവിടലുകൾ ഉപഭോക്തൃ, വ്യാപാരി, ഡെലിവറി പങ്കാളി പിന്തുണാ ടീമുകളിലായി 600 ഓളം പേരെ ബാധിച്ചുവെന്നും കമ്പനി വക്താവ് അറിയിച്ചു. ഈ വർഷം ഡെലിവറി ഇതര ടീമുകളിലായി 1,200 ലധികം ആളുകളെയും മറ്റ് മേഖലകളിലായി 400ഓളം ആളുകളെയും കമ്പനി പുതുതായി നിയമിച്ചിരുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി സൊമാറ്റോ 2015 ൽ 300 ജീവനക്കാരെ അഥവാ അന്നത്തെ 10% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഭക്ഷ്യ വിതരണ വിപണി മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. സ്വിഗ്ഗി, ഫുഡ്പാണ്ട, ഉബർ ഈറ്റ്സ് തുടങ്ങിയവയാണ് സൊമാറ്റോയുടെ പ്രധാന എതിരാളികൾ.
malayalam.goodreturns.in