ഇന്ത്യയുടെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമെന്ന് ഐഎംഎഫ്
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019-20 ന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനമായി കുറഞ്ഞു, ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ട്.
2019 ലും 2020 ലും ഇന്ത്യയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിച്ചിരുന്നു. ഏപ്രിലിലെ അനുമാനത്തെക്കാൾ 0.3% താഴ്ചയോടെ ഈ വർഷം 7%, 2020 ൽ 7.2% എന്നിങ്ങനെയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും ദുർബലമാണ് നിലവിലെ വളർച്ച നിരക്കെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

എന്നിരുന്നാലും, ഇന്ത്യ ഇപ്പോഴും ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും ചൈനയെക്കാൾ വളരെ മുന്നിലാണെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആഗോള ധനകാര്യ സ്ഥാപനം വ്യക്തമാക്കി. കോർപറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഉൽപാദനത്തിലെ കുത്തനെയുള്ള ഇടിവും കാർഷികമേഖലയിലെ പ്രവർത്തനങ്ങളുമാണ് 2019-20 ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന 5 ശതമാനമായി കുറയാൻ കാരണം. ബാങ്കുകളൊഴികെയുള്ള ചില ധനകാര്യ സ്ഥാപനങ്ങള്‍ ദുർബലമായതു തിരിച്ചടിയായിട്ടുണ്ടെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു.
2012-13 ജനുവരി-മാർച്ച് പാദത്തിലാണ് ഇതിന് മുമ്പ് ജിഡിപി വളർച്ച ഏറ്റവും താഴ്ന്ന നിരക്കായ 4.3 ശതമാനത്തിൽ എത്തിയിരുന്നത്. എന്നാൽ 2018-19 ഇതേ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എട്ട് ശതമാനമായിരുന്നു. രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങൾക്കു വളർച്ച കുറയുമ്പോൾ ഇന്ത്യ മുന്നേറുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്.
malayalam.goodreturns.in


Click it and Unblock the Notifications


