രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കാനും ജിഡിപി വളർച്ച കുത്തനെ ഇടിയാൻ കാരണമായ പ്രശ്നങ്ങൾ പരിഹരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിർദ്ദേശം. സാമ്പത്തിക മാന്ദ്യത്തിന്റെ മുഴുവൻ സാധ്യതയും സർക്കാർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൻമോഹൻ സിംഗ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സർക്കാർ ആദ്യം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില നിർദ്ദേശങ്ങൾ
മൻമോഹൻ സിങിന്റെ ചില നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്.
- ചരക്ക് സേവന നികുതി (ജിഎസ്ടി) യുക്തിസഹമാക്കുക
- ഡിമാൻഡ് വളർച്ച ത്വരിതപ്പെടുത്തുക
- കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക
- വായ്പയുടെ അഭാവം പരിഹരിക്കുക
ജിഎസ്ടി
മോദി സർക്കാരിന്റെ രണ്ട് നയങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കിയതെന്ന് മൻമോഹൻ സിങ് പറഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയാണ് ആ രണ്ട് നയങ്ങൾ. ആദ്യത്തേതിൽ ഇനി മാറ്റങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും ഹ്രസ്വകാല വരുമാനനഷ്ടത്തിലേക്ക് നയിച്ചാലും ജിഎസ്ടി നിരക്ക് ക്രമീകരിക്കാൻ മൻമോഹൻ സിംഗ് സർക്കാരിനെ ഉപദേശിച്ചു. വാഹന വ്യവസായ മേഖല ഉൾപ്പെടെ നിരവധി മേഖലകൾ ജിഎസ്ടി കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി: ബിസ്കറ്റ് കമ്പനിയായ പാര്‍ലേ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ഡിമാൻഡ് വീണ്ടെടുക്കുക
ഉപഭോക്തൃ ആവശ്യം വർദ്ധിപ്പിക്കുന്നതിന് സർക്കാർ നൂതന മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. ഇത് മാന്ദ്യത്തിന് പിന്നിലെ പ്രധാന കാരണമാണ്. സാമ്പത്തിക വളർച്ചയുടെ പ്രധാന സൂചകങ്ങളിലൊന്നായ ഉപഭോഗം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ മന്ദഗതി ഏറെക്കാലം നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 5 രൂപയുടെ ബിസ്ക്കറ്റിന്റെ പോലും വിൽപ്പന രാജ്യത്ത് കുറഞ്ഞിരിക്കുകയാണ്.
അടിവസ്ത്രങ്ങൾ പോലും വാങ്ങാനാളില്ല; സാമ്പത്തിക പ്രതിസന്ധി ഇത്ര രൂക്ഷമോ?
തൊഴിൽ മേഖലകൾ പുനരുജ്ജീവിപ്പിക്കുക
ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം സർക്കാരിനുള്ള മുന്നറിയിപ്പാണെന്നും വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ഈ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും സർക്കാർ സമയം പാഴാക്കരുതെന്നും സിംഗ് അഭിപ്രായപ്പെട്ടു. വാഹന വ്യവസായ മേഖലയിൽ ആകെ 30 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു, അതിൽ മൂന്ന് ലക്ഷത്തിലധികം പേർക്ക് നിലവിൽ തൊഴിൽ നഷ്ടപ്പെട്ടു. ഈ മേഖലയുടെ നിലവിലെ സ്ഥിതി തുടർന്നാൽ 10 ലക്ഷം പേർക്കെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നും വിദഗ്ധർ പറയുന്നു.
ഇങ്ങനെ പോയാൽ ഉടൻ കുത്തുപാളയെടുക്കും ഈ രാജ്യങ്ങൾ!!
പണലഭ്യത
സാമ്പത്തിക മാന്ദ്യത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണമാണ് പണലഭ്യത. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണമെന്നും പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും മൻമോഹൻ സിങ് അഭിമുഖത്തിൽ പറഞ്ഞു.
കയറ്റുമതി വിപണികള്‍ കണ്ടെത്തുക
അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ പുതിയ കയറ്റുമതി വിപണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കയറ്റുമതി റോഡ്മാപ്പ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് അഭിമുഖത്തിൽ മൻമോഹൻ സിംഗ് പറഞ്ഞു. സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ സർക്കാർ അവസരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും മൻമോഹൻ സിംഗ് സൂചന നൽകി.
malayalam.goodreturns.in