സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണ നിര്‍മ്മാതാക്കളായ അരംകോയില്‍ തീപിടുത്തം. അരംകോയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലർച്ചെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് രാജ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് ഡ്രോൺ ആക്രമണം.
തീപിടുത്തം ഉണ്ടായത് എവിടെ?
അബ്ക്വയ്ക്ക്, ഖുറൈസ് മേഖലകളിലെ അരംകോ കേന്ദ്രങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടിടങ്ങളിലേയും തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പുലർച്ചെ 4.00 ന് അരാംകോയിലെ വ്യാവസായിക സുരക്ഷാ സംഘമാണ് തീയണയ്ക്കൽ ആരംഭിച്ചത്.
ഉറവിടം വ്യക്തമല്ല
രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ ആക്രമണത്തിന് ശേഷം അന്വേഷണം ആരംഭിച്ചെങ്കിലും ഡ്രോണുകളുടെ ഉറവിടം വ്യക്തമായിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം, യെമന്റെ ഹൂതി വിമതർ അവകാശപ്പെട്ട ആക്രമണത്തിൽ അരാംകോയിലെ ഷെയ്ബ പ്രകൃതിവാതക ദ്രവീകരണ കേന്ദ്രത്തിൽ - എമിറാത്തി അതിർത്തിയോട് അടുത്ത് തീ പടർന്നു. എന്നാൽ കമ്പനി ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റ്
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ധര്‍ഹാനിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന അബ്ക്വയ്ക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സൗദി എണ്ണയില്‍ ഏറിയ പങ്കും ഇവിടെ നിന്നാണ് ശുദ്ധീകരിക്കുന്നത്.
മുമ്പും ആക്രമണം
അതിർത്തി കടന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കഴിഞ്ഞ മാസങ്ങളിലും ഹൂതി വിമതർ നടത്തിയിരുന്നു. യെമനിൽ വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിൽ സൗദി നടത്തുന്ന വ്യോമാക്രമണത്തിന് പ്രതികാരമായാണ് സൗദി വ്യോമതാവളങ്ങളും മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടക്കുന്നത്. എന്നാൽ ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം വിമതർ ഏറ്റെടുത്തിട്ടില്ല.
2006ലെ ആക്രമണം
2006 ഫെബ്രുവരിയിൽ അൽ-ക്വയ്ദ അവകാശപ്പെട്ട ആക്രമണത്തിൽ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങളുള്ള ചാവേറുകൾ അബ്കായ്ക് ഓയിൽ പ്രോസസ്സിംഗ് പ്ലാന്റിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയും രണ്ട് സുരക്ഷാ ഗാർഡുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ രണ്ട് ചാവേറുകളും മരിച്ചിരുന്നു. 2006 ലെ ആക്രമണവുമായി ബന്ധപ്പെട്ട് 2014 ൽ സൗദി കോടതി ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു. മറ്റ് രണ്ട് പേരെ യഥാക്രമം 33, 27 വർഷത്തേക്ക് ജയിലിലടച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
malayalam.goodreturns.in