പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് പിന്തുണ പ്രഖ്യാപിച്ച് എയർ ഇന്ത്യ രംഗത്ത്. തങ്ങളുടെ ജീവനക്കാരുടെ പ്രത്യേകിച്ച് ക്യാബിൻ ക്രൂ ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കൊഴുപ്പ് കുറഞ്ഞ ഭക്ഷണം നൽകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ക്രൂ അംഗങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇൻ-ഫ്ലൈറ്റ് ഫുഡ് മെനു പരിഷ്കരിക്കാൻ ഡയറക്ടർ ഓപ്പറേഷൻസ് തീരുമാനിച്ചതായി കമ്പനി അറിയിച്ചു.
ക്രൂ അംഗങ്ങൾക്ക് വളരെ ലഘുവായതും ആരോഗ്യകരവുമായ ഭക്ഷണം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ക്രൂ അംഗങ്ങൾക്കുള്ള പ്രത്യേക കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം ഓരോ ദിവസവും പ്രത്യേകം തയ്യാറാക്കുമെന്ന് എയർലൈൻ അറിയിച്ചു. തുടക്കത്തിൽ ഫുഡ് മെനുവിലെ മാറ്റം ഡൽഹി / മുംബൈ വിമാനങ്ങളിൽ മാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്ന് കാറ്ററിംഗ് ജനറൽ മാനേജർ അറിയിച്ചു.
സെപ്റ്റംബർ 15 അർദ്ധരാത്രി മുതൽ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളിലും മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ലോ ഫാറ്റ് ഭക്ഷണക്രമം എല്ലാ ഫ്ലൈയിംഗ് ക്രൂവിനും അതായത് കോക്ക്പിറ്റിനും (പൈലറ്റ്) ക്യാബിൻ ക്രൂവിനും ബാധകമാണെന്ന് എയർലൈൻ അറിയിച്ചു. പുതിയ മെനു ചെലവ് കുറഞ്ഞതായിരിക്കുമെന്നും എയർലൈൻ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ വർദ്ധനവ്, അമിതവണ്ണം എന്നിവയ്ക്ക് അനാരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന ഘടകമാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.
മുമ്പും എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ഭക്ഷണ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ജോലി സമയത്ത് മുന്തിയ ഇനം ഭക്ഷണം കഴിക്കരുതെന്നാണ് കമ്പനി അധികൃതർ മുമ്പ് നിര്‍ദേശം നൽകിയത്. ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാവൂവെന്നും പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്നും ജീവനക്കാരെ അറിയിച്ചിരുന്നു. പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതായി കണ്ടെത്തുകയും ഇത് കമ്പനിയുടെ ഭക്ഷണ ചെലവ് വര്‍ധിപ്പിക്കുന്നതിനാലുമാണ് ജീവനക്കാർക്ക് മുമ്പ് നിർദ്ദേശം നൽകിയിരുന്നത്.
malayalam.goodreturns.in