സൗദി അരാംകോ എണ്ണ സംസ്ക്കരണ പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വില കുത്തനെ ഉയർന്നു. തിങ്കളാഴ്ച ട്രേഡിംഗിന്റെ തുടക്കത്തിൽ തന്നെ ബ്രെന്റ് ഫ്യൂച്ചേഴ്സ് ബാരലിന് ഏകദേശം 12 ഡോളർ ഉയർന്നു. 1988ൽ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്. ബ്രെൻറ് ഫ്യൂച്ചേഴ്സ് പ്രാരംഭ കുതിച്ചു ചാട്ടത്തിന് ശേഷം 20% പിന്നോട്ട് പോയിരുന്നു.
സാമ്പത്തിക വിപണിയിലെ മാറ്റങ്ങൾ
എണ്ണയുടെ കുത്തനെയുള്ള വിലക്കയറ്റം സാമ്പത്തിക വിപണികളിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. സ്വർണം, യെൻ, ട്രഷറികൾ എന്നിവയുൾപ്പെടെയുള്ള ആസ്തികളുടെ നിരക്കും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു. നോർവീജിയൻ ക്രോൺ, കനേഡിയൻ ഡോളർ എന്നിവയുൾപ്പെടെയുള്ള കറൻസികളും മുന്നേറി. യുഎസ് ഗ്യാസോലിൻ ഫ്യൂച്ചറുകൾ ഏകദേശം 13% ഉയർന്നു.
സൗദിയ്ക്ക് നഷ്ടം
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് സംസ്ക്കരണ കേന്ദ്രമായ അബ്ഖൈക്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടമായ ഖുറൈസിലും 10ഓളം ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ സൗദി അരാംകോയ്ക്ക് പ്രതിദിനം 5.7 ദശലക്ഷം ബാരൽ എണ്ണ ഉൽപാദനമാണ് കുറഞ്ഞത്. ഇതാണ് ആഗോള വില കുത്തനെ ഉയരാൻ കാരണം. നിർത്തിവച്ച എണ്ണ ഉൽപാദനത്തിന്റെ അളവ് ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കാൻ സൗദി അറേബ്യയ്ക്ക് കഴിയുമെങ്കിലും പൂർണ്ണ ഉൽപാദന ശേഷി പുനസ്ഥാപിക്കാൻ ആഴ്ചകൾ ആവശ്യമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഇറാഖ് - കുവൈത്ത് യുദ്ധം
മുമ്പ് ഇറാഖ് - കുവൈത്ത് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം മാറ്റം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ക്രൂഡ‍് വില ബാരലിന് 80 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നാശനഷ്ടമുണ്ടായ അബ്ഖൈക്കിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ പുരോഗമിക്കുകയാണ്. അബ്ഖൈക്കിൽ പൂർണ്ണ ശേഷി പുനരാരംഭിക്കാൻ ആഴ്ചകളെടുക്കുകയാണെങ്കിൽ, ഫോഴ്‌സ് മജ്യൂർ എന്നറിയപ്പെടുന്ന ചില അന്താരാഷ്ട്ര കയറ്റുമതികളുടെ കരാർ പൂർത്തീകരിക്കാൻ കഴിയില്ലെന്ന് അരാംകോ അറിയിച്ചിരുന്നു.
ഹൂതി വിമതർ
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇതിനകം തന്നെ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് വ്യക്തമാക്കിയിരുന്നു. ഹൂതികള്‍ക്ക് തനിയെ ഇങ്ങനെയൊരാക്രമണം നടത്താനാകില്ല എന്ന വിലയിരുത്തലുമുണ്ട്.
ആഗോള എണ്ണ വില
ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പിൽ ബ്രെന്റ് 19 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 71.95 ഡോളറിലെത്തി. ഇത് 1991 ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ്. സിംഗപ്പൂരിൽ രാവിലെ 9:27 ന് 12 ശതമാനം ഉയർന്ന ബാരലിന് 67.20 ഡോളറിലെത്തി. വില വീണ്ടും കുതിച്ചുയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in


Click it and Unblock the Notifications