ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരായ സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തോടെ ആഗോള എണ്ണ വിതരണത്തിന്റെ 5 ശതമാനമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയും വലിയ ആശങ്കയിലാണ്. സൗദി അരാംകോയ്ക്ക് നേരെ ശനിയാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണം അന്താരാഷ്ട്ര എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആക്രമണം
അബ്ഖൈക്ക്, ഖുറൈസ് എന്നിവടങ്ങളിൽ 10 ഡ്രോണുകൾ ആക്രമിച്ചതായാണ് റിപ്പോർട്ട്. സൗദി അറേബ്യയുടെ എണ്ണ ശേഷിയുടെ പകുതിയോളം ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്‍റാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് കാരണക്കാർ ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്റെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്.
എണ്ണ ഉൽപാദനം പകുതിയായി
രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഹൃദയഭാഗത്ത് സ്ഫോടനം നടക്കുകയും ലോകത്തെ ഏറ്റവും വലിയ ക്രൂഡ് സംസ്ക്കരണ പ്ലാന്റ് കത്തിക്കുകയും ചെയ്തതോടെ സൗദി അറേബ്യയിലെ എണ്ണ ഉൽപാദനം പകുതിയായി കുറച്ചു. അബ്ഖൈക്ക് പ്ലാന്റിന് നേരെയുള്ള ആക്രമണത്തിന് ശേഷം മുൻകരുതൽ നടപടിയായി സൗദി അരാംകോയ്ക്ക് പ്രതിദിനം 5 മില്യൺ ബാരൽ ഉൽപാദനം വെട്ടിക്കുറയ്ക്കേണ്ടിവന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
വില കുതിച്ചുയരുമോ?
ആക്രമിക്കപ്പെട്ട പ്ലാന്റുകളില്‍ നിന്നുള്ള എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചിരിക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചു മുതല്‍ പത്ത് ഡോളര്‍ വരെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരാനും സാധ്യതകളുണ്ട്. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം നടത്തിയത്.
ആക്രമണം നടന്നത് എപ്പോൾ?
ശനിയാഴ്ച പുലര്‍ച്ചെ 3.31നും 3.42നുമാണ് അബ്ഖൈഖിലെ എണ്ണ പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും ഡ്രോണുകള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് വന്‍ സ്ഫോടനവും തീപിടുത്തവുമുണ്ടായി. രണ്ടിടങ്ങളിലും ആളപായമില്ലെന്ന് അരാംകോ അറിയിച്ചു. ആക്രമണത്തെ അപലപിച്ച് വിവിധ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നു.
മുമ്പും ആക്രമണം
അതിർത്തി കടന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കഴിഞ്ഞ മാസങ്ങളിലും ഹൂതി വിമതർ നടത്തിയിരുന്നു. യെമനിൽ വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിൽ സൗദി നടത്തുന്ന വ്യോമാക്രമണത്തിന് പ്രതികാരമായാണ് സൗദി വ്യോമതാവളങ്ങളും മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത്. എന്നാൽ ഹൂതികള്‍ക്ക് മാത്രമായി ഇങ്ങനെയൊരാക്രമണം നടത്താനാകില്ല എന്ന വിലയിരുത്തലുണ്ട്. നേരത്തെയുള്ള ആക്രമണങ്ങളില്‍ ഇറാന്‍ നിര്‍മിത ആയുധങ്ങള്‍ ഹൂതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications