ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ സൗദി അരാംകോയിൽ അടുത്തിടെ നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി. ഇതിനെ തുടർന്ന് ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് യുദ്ധത്തിനുശേഷം ക്രൂഡ് ഓയിൽ വിലയിൽ ഏറ്റവും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത് സൗദി അരാംകോ ആക്രമണത്തിന് ശേഷമാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ കുതിച്ചു ചാട്ടമുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രതിദിനം 5.7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉൽപാദനത്തെ ബാധിച്ചുവെന്ന് ധഹ്‌റാൻ ആസ്ഥാനമായ സൗദി അരാംകോ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് സൗദി എണ്ണ മന്ത്രാലയം ഉറപ്പ് നൽകി. എന്നാൽ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ലിറ്ററിന് 5 മുതൽ 6 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അസംസ്കൃത എണ്ണവില നിലവിലെ നിലവാരത്തിൽ തുടരുകയാണെങ്കിൽ പെട്രോൾ, ഡീസൽ വില ഉയരുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും അറിയിച്ചു. ക്രൂഡ് വില 10 ശതമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ഇന്ധന ഔട്ട്‌ലെറ്റുകളിലെ ഉൽപ്പന്നത്തിന്റെ വിലയെ ബാധിച്ചേക്കുമെന്ന് എച്ച്പിസിഎൽ ചെയർമാൻ എം.കെ സുരാന വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു.
ഇന്നലെ മാത്രം ബ്രെൻറ് ക്രൂഡ് ഓയിൽ വില 19.48 ശതമാനം ഉയർന്ന് ബാരലിന് 71.95 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ബാരലിന് 60.22 ഡോളറായിരുന്നു വില. അതേസമയം, ഇന്ത്യയിലെ സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ ഇന്നലെ മാറ്റം വരുത്തിയില്ല.
malayalam.goodreturns.in