അമേരിക്കൻ കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്‌സുമായുള്ള അഞ്ച് വർഷത്തെ എഞ്ചിനീയറിംഗ് സേവന കരാർ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ജനറൽ മോട്ടോഴ്‌സിലെ 1,300 ജീവനക്കാരെ ടാറ്റാ കൺസൾട്ടൻസി സർവീസസ് ഏറ്റെടുക്കും. ഈ കരാറിന്റെ മൂല്യം ഏകദേശം 600നും 700 മില്യൺ ഡോളറിനുമിടയിലാണെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ടിസിഎസിന്റെ ഓട്ടോമോട്ടീവ് മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാണിത്.
കരാറിന്റെ മൂല്യം ടിസിഎസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രവും ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. കരാറിലെ വ്യവസ്ഥകൾ പ്രകാരം, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, വെഹിക്കിൾ എഞ്ചിനീയറിംഗ്, കൺട്രോൾസ് ഡെവലപ്മെൻറ്, ടെസ്റ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, പ്രത്യേക പ്രോജക്ടുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ജിഎം ടെക്നിക്കൽ സെന്റർ - ജീവനക്കാരെയാണ് ടിസിഎസ് ഏറ്റെടുക്കുക.
അടുത്ത അഞ്ച് വർഷം എഞ്ചിനീയറിംഗ് ഡിസൈൻ സേവനങ്ങളിൽ ജിഎമ്മുമായി ടിസിഎസ് പങ്കാളിയാകും. നിരവധി വർഷങ്ങളായി ജിഎമ്മിന്റെ ആഗോള വാഹന പോർട്ട്‌ഫോളിയോയിൽ നിരവധി പുതുമകൾക്ക് ബെംഗളൂരു കേന്ദ്രം സംഭാവന നൽകിയിട്ടുണ്ടെന്ന് ജനറൽ മോട്ടോഴ്‌സ് അധികൃതർ അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു ബ്രോക്കറേജ് സ്ഥാപനത്തിലെ അനലിസ്റ്റ് നൽകിയ വിവരമനുസരിച്ച് അഞ്ച് വർഷത്തേക്ക് ഈ കരാറിന്റെ മൂല്യം ഏകദേശം പ്രതിവർഷം 130 മില്യൺ ഡോളറായിരിക്കും.
ജിഎമ്മുമായുള്ള 16 വർഷത്തെ ബന്ധമാണ് നിലവിലെ കരാറിന് കാരണമായതെന്ന് ടിസിഎസിലെ എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ സർവീസസ് പ്രാക്ടീസ് ഗ്ലോബൽ ഹെഡ് റെഗു അയ്യസ്വാമി പറഞ്ഞു. ലോകോത്തര വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും ജിഎമ്മിന്റെ വാഹന നിർമ്മാണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുമുള്ള ആവേശത്തിലാണ് ടിസിഎസ് എന്നും അദ്ദേഹം പറഞ്ഞു. അടുത്ത തലമുറ ഓട്ടോമോട്ടീവ് ആർ & ഡിയആണ് ടിസിഎസിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്ന് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ഗ്ലോബൽ ഹെഡ് സുശീൽ വാസുദേവൻ പറഞ്ഞു.
malayalam.goodreturns.in