സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 27760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3470 രൂപയാണ് വില. സെപ്റ്റംബർ നാലിന് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 29120 രൂപ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില കുത്തനെ താഴേയ്ക്ക് പോവുകയായിരുന്നു.
ആഭ്യന്തര വിപണി
ഇന്ത്യയിൽ ഇന്നും സ്വർണ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില കുറയുന്നത്. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 0.66 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 37,600 രൂപയിലെത്തി. മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം, സ്വർണ വില റെക്കോർഡ് വിലയായ 39,885 രൂപയിൽ നിന്ന് 2,300 രൂപ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
വെള്ളി വില
വെള്ളിക്ക് ഇന്ന് കൂടുതൽ നഷ്ടം നേരിട്ടു. എംസിഎക്‌സിൽ വില 0.81 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 46,215 രൂപയിലെത്തി. ഈ മാസം ആദ്യം രേഖപ്പെടുത്തി കിലോയ്ക്ക് 51,489 രൂപയിൽ നിന്ന് 5,000 രൂപയുടെ കുറവിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം റെക്കോർഡ് ഉയരത്തിലെത്തിയതിനുശേഷമാണ് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ താഴേയ്ക്ക് പോകുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് നേരിയ ഇടിവ് രേഖപ്പെടുത്തി 1,492.15 ഡോളറിലെത്തി. ആഗോളതലത്തിൽ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വളർച്ചയെ മന്ദഗതിയിലാക്കുമെന്ന ആശങ്കയെത്തുടർന്ന് സ്വർണ വില ഈ മാസം ആദ്യം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നിരുന്നു. എന്നാൽ യുഎസും ചൈനയും അടുത്ത മാസം നടക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുന്നോടിയായി സ്വർണ വില കുത്തനെ കുറയുകയായിരുന്നു.
എണ്ണ വിലയും സ്വർണവും
കഴിഞ്ഞ രണ്ട് ദിവസമായി എണ്ണ വില കുത്തനെ ഇടിഞ്ഞു. നഷ്ടപ്പെട്ട ഉൽപാദനം മാസാവസാനത്തോടെ പുനസ്ഥാപിക്കുമെന്ന് സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രി വ്യക്തമാക്കിയതിനെ തുടർന്നാണിത്. ഇത് സ്വർണ വിലയിലെയും ഇടിവിന് കാരണമായി. ഉയർന്ന വിലയെ തുടർന്ന് ഈ മാസം ആദ്യം ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ വില കുറയുന്നതോടെ വീണ്ടും ഇറക്കുമതി വർദ്ധിപ്പിക്കാനാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
malayalam.goodreturns.in


Click it and Unblock the Notifications