തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. പെട്രോളിന്റെ വില ലിറ്ററിന് 29 പൈസയും ഡീസലിന്റെ വില ലിറ്ററിന് 19 പൈസയുമാണ് ഉയർന്നിരിക്കുന്നത്. ഇന്നത്തെ വർദ്ധനവ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പെട്രോളിനുണ്ടായ ഏറ്റവും വലിയ വർദ്ധനവാണ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ മാത്രം പെട്രോളിന്റെ വില 68 പൈസയും ഡീസലിന് 58 പൈസയും വർദ്ധിച്ചു.
കേരളത്തിലെ വില
സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 36 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 76.472 രൂപയും ഡീസൽ ലിറ്ററിന് 71.357 രൂപയുമാണ് വില നിലവാരം. ഇന്നലെയും കേരളത്തിൽ പെട്രോളിന് 29 പൈസയും ഡീസലിന് 20 പൈസയും കൂടിയിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില ഉയരുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ വില
ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ 72.71 രൂപയും, മുംബൈയിൽ 78.39 രൂപയും, ബെംഗളൂരുവിൽ 75.19 രൂപയും, ചെന്നൈയിൽ 75.76 രൂപയുമാണി വില. ഡീസലിന് ഡൽഹിയിൽ ലിറ്ററിന് 66.01 രൂപ, മുംബൈയിൽ 69.24 രൂപ, ബെംഗളൂരുവിൽ 68.26 രൂപ, ചെന്നൈയിൽ 69.77 രൂപ എന്നിങ്ങനെയാണ് വില.
വില കൂടാൻ കാരണം
സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ പ്ലാന്റിന് നേരെ ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ടാണ് നിലവിൽ ഇന്ധന വില വർദ്ധിച്ചത്. ആക്രമണങ്ങളിൽ ലോകത്തെ എണ്ണ വിതരണത്തിന്റെ 5 ശതമാനം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച ക്രൂഡ് ഓയിൽ നിരക്ക് ഏകദേശം 20% ഉയരുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർണായകമാണ്.
സൗദി എണ്ണ ഇറക്കുമതി
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അഞ്ചിലൊന്ന് വിതരണം ചെയ്യുന്നത് സൗദിയാണ്. ഇന്ത്യയിൽ 80 ശതമാനത്തിലധികവും ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. വിതരണം പൂർണമായും ഉടൻ പുനസ്ഥാപിക്കുമെന്ന് സൗദി എണ്ണ മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വില കുറഞ്ഞിരുന്നു.
malayalam.goodreturns.in