രാജ്യത്ത് ബിടെക്ക്, എംടെക്ക് കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. ശനിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ പ്രകാരം ബിടെക്, എംടെക്ക് കോഴ്സുകളിലെ സ്റ്റുഡന്റ് എൻറോൾമെൻറ് വളരെയധികം കുറഞ്ഞതായി റിപ്പോർട്ട്. ഇത് പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം മൊത്തത്തിൽ കുറയുന്നതിന് കാരണമായി. ഇതോടെ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം.
കണക്കുകൾ ഇങ്ങനെ
സാങ്കേതിക വിദ്യയിൽ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാർത്ഥികൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പകുതിയിലധികം കുറഞ്ഞു. 2014-15ൽ 2,89,311 ആയിരുന്ന എണ്ണെ 2018-19 ൽ 1,35,500 ആയി കുറഞ്ഞു. ഇതേ കാലയളവിൽ ബിടെക് പ്രവേശനം 11% കുറഞ്ഞ് 42,54,919 ൽ നിന്ന് 37,70,949 ആയി കുറഞ്ഞു.
പ്രൊഫഷണൽ കോഴ്സുകൾ
നിലവിൽ താഴെ പറയുന്ന പ്രൊഫഷണൽ കോഴ്സുകളാണ് വിദ്യാർത്ഥികളെ കൂടുതൽ ആകർഷിക്കുന്നത്.
- എംബിഎ
- എംബിബിഎസ്
- ബിഎഡ്
- എൽഎൽബി
എംബിഎ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 2014-15 ലെ 4,09,432 ൽ നിന്ന് 2018-19 ൽ 4,62,853 ആയി ഉയർന്നു. അതുപോലെ തന്നെ ബി.എഡ്. 2014-15ലെ 6,57,194 ൽ നിന്ന് കഴിഞ്ഞ വർഷം 11,75,517 ആയി ഉയർന്നു. ഏകദേശം 80 ശതമാനം വർദ്ധനവാണ് ബിഎഡ് പഠിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
ആർട്സ് കോഴ്‌സുകൾ
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആർട്സ് കോഴ്‌സുകളിലാണ് ചേരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആർട്സ് കോഴ്സുകളിൽ ചേർന്നിട്ടുള്ള മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 93.49 ലക്ഷമാണ്. അതിൽ 46.96% പുരുഷന്മാരും 53.03% സ്ത്രീകളുമാണ്. 47.13 ലക്ഷം വിദ്യാർത്ഥികളുള്ള രണ്ടാമത്തെ പ്രധാന സ്ട്രീമാണ് സയൻസ്. അതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. 40.3 ലക്ഷം വിദ്യാർത്ഥികളുള്ള മൂന്നാമത്തെ പ്രധാന സ്ട്രീം കൊമേഴ്‌സാണ്. കൊമേഴ്‌സിൽ ചേർന്നിട്ടുള്ള പുരുഷ വിദ്യാർത്ഥികളുടെ എണ്ണം 51.2 ശതമാനവും സ്ത്രീ പ്രവേശനം 48.8 ശതമാനവുമാമെന്നും സർവേയിൽ പറയുന്നു.
യൂണിവേഴ്സിറ്റികൾ
രാജ്യത്ത് 993 സർവകലാശാലകളും 39,931 കോളേജുകളും 10,725 സ്റ്റാൻഡലോൺ സ്ഥാപനങ്ങളുമുണ്ടെന്നും സർവേ കണ്ടെത്തി. കഴിഞ്ഞ വർഷം 903 സർവകലാശാലകളും 2017-18 ൽ 864 സർവകലാശാലകളുമാണ് ഉണ്ടായിരുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications