രാജ്യത്ത് ഉള്ളി വില കുത്തനെ ഉയർന്നു. അമിതമായ മൺസൂൺ മഴയെത്തുടർന്ന് ഉത്പാദനത്തിൽ കുറവുണ്ടായതാണ് വില കുത്തനെ ഉയരാൻ കാരണം. ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ളി വില കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയായി ഉയർന്നതായാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഉള്ളി വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
വില ഇങ്ങനെ
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഉള്ളിയുടെ വില ഡൽഹിയിൽ കിലോയ്ക്ക് 57 രൂപയായി ഉയർന്നു. മുംബൈയിൽ ഒരു കിലോയ്ക്ക് 56 രൂപയാണ് വില. കൊൽക്കത്തയിൽ 48 രൂപയും ചെന്നൈയിൽ 34 രൂപയുമാണ് കിലോയ്ക്ക് വില ഉയർന്നത്. ഇതേ കാലയളവിൽ ഗുഡ്ഗാവ്, ജമ്മു എന്നിവിടങ്ങളിൽ കിലോഗ്രാമിന് 60 രൂപ വിലവർദ്ധിച്ചു. എന്നാൽ ചില്ലറവ്യാപാര കേന്ദ്രങ്ങളിൽ ഉള്ളിയുടെ വില കഴിഞ്ഞ ആഴ്ച അവസാനത്തോടെ കിലോഗ്രാമിന് 70 മുതൽ 80 രൂപയായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ചയിലെ കിലോയ്ക്ക് 50 മുതൽ 60 രൂപയായിരുന്നു വില.
വില വർദ്ധനവ് പിടിച്ചു നിർത്താൻ നടപടികൾ
വിതരണം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഉള്ളി വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വിതരണം മെച്ചപ്പെടുത്തുന്നതിനും ഉള്ളിയുടെ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനും സർക്കാർ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ അധിക മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതിനാൽ കഴിഞ്ഞ 2-3 ദിവസങ്ങളിൽ ചില്ലറ വിൽപ്പന വില പെട്ടെന്നു വർദ്ധിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
സ്റ്റോക്ക് ഹോൾഡിംഗ് പരിധി
ഇത് ഹ്രസ്വകാല വിതരണ തടസ്സമാണെന്നും, അടുത്ത 2-3 ദിവസങ്ങളിൽ സ്ഥിതി സാധാരണ നിലയിലായില്ലെങ്കിൽ ഉള്ളി കച്ചവടക്കാർക്ക് സ്റ്റോക്ക് ഹോൾഡിംഗ് പരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കയറ്റുമതി വില വർദ്ധിപ്പിച്ചും ആനുകൂല്യങ്ങൾ പിൻവലിച്ചും ഉള്ളി കയറ്റുമതിയെ കേന്ദ്രം നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.
വില കൂടാൻ കാരണം
പ്രധാന ഉള്ളി ഉത്പാദന പ്രദേശങ്ങളായ മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അധിക മഴ ലഭിച്ചതാണ് ഉള്ളി വിതരണം തടസ്സപ്പെടാൻ കാരണം. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽക്കുന്നത് സംഭരിച്ചിരിക്കുന്ന ഉള്ളിയാണെന്നും നവംബർ മുതൽ മാത്രമേ പുതിയ ഉള്ളി വിപണിയിൽ എത്തുകയുള്ളൂവെന്നും വ്യാപാരികൾ പറയുന്നു.
മഹാരാഷ്ട്രയിൽ സംഭവിച്ചതെന്ത്?
ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണി മഹാരാഷ്ട്രയിലെ ലസൽഗോവൻ ആണ്. ഇവിടെ പെയ്ത കനത്ത മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള വിതരണത്തിൽ കാര്യമായ കുറവ് വന്നു. ലസൽഗോവന്റെ മൊത്ത വിപണിയിൽ, ഉള്ളി വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 45 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 10 രൂപയിൽ താഴെയായിരുന്നു വില.
malayalam.goodreturns.in


Click it and Unblock the Notifications