ഓപ്പൺ മാർക്കറ്റിൽ കിലോയ്ക്ക് 70 മുതൽ 80 രൂപ വരെ വില ഉയർന്നതോടെ ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. എല്ലാത്തരം ഉള്ളികളും നിരോധനത്തിൽ ഉൾപ്പെടും. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദേശ വ്യാപാര ഡയറക്ടറേറ്റാണ് ഇന്ന് വിജ്ഞാപനം പുറത്തിറക്കിയത്. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം.
ഉള്ളിയുടെ ചില്ലറ വിൽപ്പന വില ഈ ആഴ്ച ആദ്യം 70 മുതൽ 80 ആയി ഉയർന്നപ്പോൾ മൊത്ത വിപണി വിലയും കിലോയ്ക്ക് 40 മുതൽ 50 രൂപ വരെ ഉയർന്നു. ഒരു മാസം മുമ്പുള്ള വിലയേക്കാൾ കിലോയ്ക്ക് 10 മുതൽ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആറുമാസം മുമ്പ് മൊത്ത വിപണിയിൽ ഒരു കിലോയ്ക്ക് 12 മുതൽ 15 രൂപ വരെ മാത്രമായിരുന്നു ഉള്ളി വില.

ഉള്ളി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കമാണ് വിതരണത്തെ ബാധിച്ചത്. ഉത്സവ സീസണിന് മുന്നോടിയായി വ്യാപാരികൾ ഉള്ളി ശേഖരിക്കുന്നതും വിലക്കയറ്റത്തിന് കാരണമാണെന്ന് പറയപ്പെടുന്നു. ഉള്ളിയ്ക്ക് ഏതാനും വർഷങ്ങൾ കൂടുമ്പോൾ വില ഇത്തരത്തിൽ കുതിച്ചുയരാറുണ്ടെന്നും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ വില ഉയർന്നതെന്നും വ്യാപാരികൾ പറയുന്നു.
ഡൽഹി സർക്കാർ കിലോഗ്രാമിന് 23.90 രൂപയ്ക്കാണ് ന്യായവില കടകളിലൂടെയും വാനുകളിലൂടെയും ഉള്ളി വിൽപ്പന നടത്തുന്നത്. ഒരാൾക്ക് പരമാവധി 5 കിലോ വരെ ഉള്ളി വാങ്ങാൻ അനുവാദമുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications