എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് ഇന്ത്യയുടെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 7.1 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറച്ചു. എന്നാൽ 2020-21ൽ വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നതായും റേറ്റിംഗ് ഏജൻസി വ്യക്തമാക്കി.
ഇന്ത്യയുടെ മാന്ദ്യം ഞങ്ങൾ പ്രതീക്ഷിച്ചതിലും ആഴമേറിയതാണെന്നും മാർച്ച്-ജൂൺ പാദത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 5 ശതമാനമായി കുറഞ്ഞത് ഇതിന് വ്യക്തത നൽകുന്നുവെന്നും എസ് ആൻഡ് പി അറിയിച്ചു. അടുത്ത കാലത്തായി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായിരുന്ന സ്വകാര്യ ഉപഭോഗ വളർച്ചയിലുണ്ടായ ഇടിവാണ് നിലവിലെ മാന്ദ്യത്തിന് പ്രധാന കാരണം.

ആളുകൾ സമ്പാദ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതും ചെലവ് ചുരുക്കുന്നതും വളർച്ചയെ ബാധിക്കുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചു. ഇന്ത്യയും ഇന്തോനേഷ്യയുമടക്കം വളർന്നുവരുന്ന ചില വിപണികൾക്ക് കുറഞ്ഞ പണപ്പെരുപ്പം അനുഗ്രഹമാണെന്നും റേറ്റിംഗ് ഏജൻസി പറഞ്ഞു. ഇത് നിരക്ക് കുറയ്ക്കലുകൾക്ക് വഴി വയ്ക്കും. റിസർവ് ബാങ്ക് ഈ വർഷം തുടർച്ചയായി നാല് തവണ 110 ബേസിസ് പോയിൻറുകൾ കുറച്ചിരുന്നു. ഈ ആഴ്ച അവസാനം കുറഞ്ഞത് 25 ബേസിസ് പോയിൻറുകളെങ്കിലും കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധിയും (ഐഎംഎഫ്) കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019-20 ന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. 2019 ലും 2020 ലും ഇന്ത്യയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിച്ചിരുന്നു. ഏപ്രിലിലെ അനുമാനത്തെക്കാൾ 0.3% താഴ്ചയോടെ ഈ വർഷം 7%, 2020 ൽ 7.2% എന്നിങ്ങനെയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും ദുർബലമാണ് നിലവിലെ വളർച്ച നിരക്കെന്നാണ് ഐഎംഎഫും വ്യക്തമായിരിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications