പ്രതീക്ഷിച്ചതു പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു.റിസർവ് ബാങ്ക് (ആർബിഐ) ഈ വർഷം അഞ്ചാം തവണയാണ് പലിശനിരക്ക് കുറയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്കായ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായി കുറഞ്ഞു.
പലിശ ഇത്തവണയും കുറച്ചതോടെ ഈ വർഷം ഇതുവരെ പലിശ നിരക്ക് 135 ബേസിസ് പോയിൻറാണ് കുറഞ്ഞത്. മിക്ക വിശകലന വിദഗ്ധരും ഡിസംബറിൽ 15 ബേസിസ് പോയിന്റ് പലിശ കുറയ്ക്കൽ കൂടി പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും പണപ്പെരുപ്പം കുറയുകയും ചെയ്തതിനാൽ ചില സാമ്പത്തിക വിദഗ്ധർ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വരെ കുറയ്ക്കുമെന്നും കരുതിയിരുന്നു.

ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ, ജൂൺ പാദത്തിൽ വെറും 5 ശതമാനം മാത്രമാണ് വളർന്നത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളർച്ചയാണിത്. സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ തുടർച്ചയായ വായ്പാപലിശ നിരക്ക് കുറയ്ക്കൽ. റിപ്പോ നിരക്ക് കുറയ്ക്കുന്നതിനും ധനനയത്തിന്റെ അനുയോജ്യമായ നിലപാട് തുടരുന്നതിനും കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും വോട്ട് ചെയ്യുകയായിരുന്നു.
റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ 25 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ജൂൺ പാദത്തിൽ വെറും 5 ശതമാനം മാത്രമാണ് വികസിച്ചത്. മന്ദഗതിയിലുള്ള വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന്, കഴിഞ്ഞ മാസം സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചിരുന്നു. 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായാണ് നികുതി കുറച്ചത്. ഓഗസ്റ്റിലെ ചില്ലറ പണപ്പെരുപ്പം 10 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications