കടക്കെണിയിലായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമം അടുത്ത മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. താത്പര്യപത്രം സ്വീകരിക്കുന്നതിന് മുമ്പ് സർക്കാർ സാധ്യതയുള്ള വാങ്ങലുകാരെ സന്ദർശിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടാറ്റാ ഗ്രൂപ്പ്, ഇന്റർഗ്ലോബ് ഏവിയേഷൻ ഉൾപ്പെടെ മറ്റ് വൻകിട ഇന്ത്യൻ കോർപ്പറേറ്റുകളുടെയും താൽപ്പര്യം സർക്കാർ വിലയിരുത്തും.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യണ്‍(1,05000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം എയർ ഇന്ത്യ വാങ്ങുന്നതിനായി ആരും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത ഏകദേശം 74,000 കോടി രൂപയാണ്. ഇതിൽ ഏകദേശം 60,000 കോടി വിമാനങ്ങളുടെയും പ്രവർത്തന മൂലധന കടവും ഉൾപ്പെടുന്നതാണ്. 14,000 കോടി രൂപയാണ് നിലവിലെ ബാധ്യതകൾ.

എയർ ഇന്ത്യയുടെ മൊത്തം കടത്തിന്റെ 29,464 കോടി രൂപയും എയർലൈനിന്റെ ചില ആസ്തികളും അനുബന്ധ സ്ഥാപനങ്ങളും എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ഏറ്റെടുക്കും. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ സംബന്ധിച്ച തീരുമാനങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് കഴിഞ്ഞ മാസം സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരിയും വ്യക്തമാക്കിയിരുന്നു. എയർ ഇന്ത്യയുടെയും അഞ്ച് അനുബന്ധ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കലിനുള്ള അനുമതി 2017ൽ കാബിനറ്റ് കമ്മിറ്റി നൽകിയിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് വിൽക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്.
malayalam.goodreturns.in


Click it and Unblock the Notifications