സാമ്പത്തിക ബാധ്യത നേരിടുന്ന ബിഎസ്‌എൻഎല്ലിനെയും എംടിഎൻഎല്ലിനെയും പുനരുജ്ജീവിപ്പിക്കുന്നതിന് 74,000 കോടി രൂപ വകയിരുത്താൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും ഇരു പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനാണ് ധനമന്ത്രാലയത്തന്റെ തീരുമാനം. ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്താന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പാക്കേജ് പ്രഖ്യാപിച്ച് പണം കളയേണ്ട എന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. നഷ്ടത്തിലുള്ള കമ്പനികള്‍ വിറ്റഴിക്കാനും കേന്ദ്രത്തിന്റെ ഭാരം കുറയ്ക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും അടച്ചുപൂട്ടുന്നതും തുടരുകയാണ്.
ഉത്തേജന പാക്കേജിലെ നിർദ്ദേശങ്ങൾ
ഉത്തേജന പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളില്‍ ചിലത് താഴെ പറയുന്നവയാണ്.
- ജീവനക്കാർക്ക് വിആര്‍എസ് അനുവദിക്കുക
- വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58 ആക്കി കുറയ്ക്കുക
- 4ജി സ്‌പെക്ട്രം സര്‍ക്കാര്‍ അനുവദിക്കുക
ജീവനക്കാർ എന്ത് ചെയ്യും?
ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടിയാല്‍ പെരുവഴിയിലാകുന്നത് രണ്ടു ലക്ഷത്തോളം ജീവനക്കാരാണ്. അടച്ചു പൂട്ടാൻ തീരുമാനിച്ചാൽ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വിആർഎസ് നൽകേണ്ടി വരും. അടച്ചുപൂട്ടുമ്പോള്‍ വരുന്ന ചെലവ് 95000 കോടിയാണെന്നത് എകദേശ കണക്കാണ്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിച്ച് ചെലവ് കണക്കാക്കിയാലും ഈ തുകയേക്കാള്‍ കൂടില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
മൂന്ന് വിഭാഗം
രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലും മൂന്ന് തരത്തിലുള്ള ജീവനക്കാരാണുള്ളത്.
- സ്ഥാപനങ്ങൾ നേരിട്ട് റിക്രൂട്ട് ചെയ്യുന്നവർ.
- മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ വന്ന് ഈ സ്ഥാപനങ്ങളിൽ ലയിച്ചു ചേർന്നവർ
- ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ് (ഐടിഎസ്) ഉദ്യോഗസ്ഥർ
ഐടിഎസ് ഉദ്യോഗസ്ഥർക്ക് വിആർഎസ് വേണ്ട
ഐടിഎസ് ഉദ്യോഗസ്ഥർക്ക് വിആർഎസ് നൽകേണ്ടതില്ല, മറിച്ച് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് വിന്യസിക്കാൻ കഴിയും. നേരിട്ട് റിക്രൂട്ട് ചെയ്യുന്നവർ വളരെ ജൂനിയർ സ്റ്റാഫുകളാണ്, കൂടുതലും സാങ്കേതിക വിദഗ്ധരാണ്, അവരുടെ ശമ്പളം വളരെ ഉയർന്നതുമല്ല. മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെയും കണക്കുകള്‍ തരംതിരിച്ച് ടെലികോം വകുപ്പ് ശേഖരിച്ചുവരികയാണ്.
malayalam.goodreturns.in


Click it and Unblock the Notifications