സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരളാ ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. ആര്‍.ബി.ഐയില്‍ നിന്നുള്ള അനുമതിക്കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് കേരള സർക്കാരിന് അനുമതി നൽകിയെന്ന് സഹകരണ സഹമന്ത്രി കടകമ്പള്ളി സുരേന്ദ്രനാണ് വ്യക്തമാക്കിയത്. ആര്‍.ബി.ഐയില്‍ നിന്നുള്ള അനുമതിക്കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള പിറവി ദിനത്തോട് അനുബന്ധിച്ച് നവംബര്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.
കേരളത്തിന്റെ സ്വപ്നപദ്ധതി
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടു വച്ചത്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് രൂപവത്കരിക്കുന്ന കേരളാ ബാങ്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണ്. സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്നാലെ തന്നെ ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ചില ജില്ലാ സഹകരണ ബാങ്കുകളുടെ എതിര്‍പ്പു മൂലം വൈകുകയായിരുന്നു.
മലപ്പുറം ജില്ലാ ബാങ്കിന്റെ എതിർപ്പ്
ലയന പ്രമേയം ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാകണമെന്ന വ്യവസ്ഥ, കേവലഭൂരിപക്ഷമെന്ന് നിയമനിര്‍മാണത്തിലൂടെ തിരുത്തിയാണ് സര്‍ക്കാര്‍ പതിമൂന്ന് ജില്ലാ ബാങ്കുകളുടെ പിന്തുണ നേടിയത്. മലപ്പുറം ജില്ലാ ബാങ്കില്‍ ലയനപ്രമേയം പാസായിരുന്നില്ല. ജില്ലാ ബാങ്കുകളുടെ കടം സര്‍ക്കാര്‍ ഏറ്റെടുത്തതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതിപക്ഷത്തിന് എതിർപ്പ്
കേരളാ ബാങ്കിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ചെയ്തിരുന്നു. കൂടാതെ ബാങ്ക് ലയനത്തിനെതിരെ പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കുറഞ്ഞ നിരക്ക്
സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക. കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും ലഭ്യമാകുമെന്നാണ് വിവരം. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
ലക്ഷ്യം വളർച്ച
കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ബാങ്ക് രൂപീകരിക്കുന്നതോടെ കേരളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാകും. ധനകാര്യ മേഖലയിലെ കേരള ബാങ്കിന്റെ വളർച്ച സ്വകാര്യമേഖലയുടെ വളർച്ചയെ പരോക്ഷമായി സഹായിക്കും. ഇത് കൂടുതൽ എൻ.ആർ.ഐ പണം സ്വരൂപിക്കാൻ ബാങ്കിന് സഹായകമാകും.
സഹകരണ ബാങ്കിംഗ്
സഹകരണ ബാങ്കിംഗ് ഇപ്പോൾ ഒരു ത്രിതല സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളാണ് തലപ്പത്തുള്ളത്. ജില്ലാ സഹകരണ ബാങ്കുകൾ രണ്ടാമത്തെ തലത്തിൽ വരുന്നു. ഏറ്റവും താഴത്തെ തലത്തിലാണ് പ്രാദേശിക സഹകരണ സംഘങ്ങൾ. എന്നാൽ കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനം രണ്ട് തലത്തിലുള്ള സംവിധാനമായി മാറും. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചയിരിക്കും ബാങ്ക് പ്രവർത്തിക്കുക.
ശാഖകളും ജീവനക്കാരും
മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ് എം.എസ്. ശ്രീറാം അദ്ധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 703 ശാഖകളാണ് ഇതോടെ ഒഴിവാക്കേണ്ടി വരുന്നത്. 100 ശാഖകളിൽ ആകെ 1341 ജീവനക്കാരും മതിയാകും.
malayalam.goodreturns.in


Click it and Unblock the Notifications