പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു രക്ഷയില്ല. സെപ്തംബറിലും രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന താഴോട്ടു വീണു. തുടര്‍ച്ചയായി പതിനൊന്നാം മാസമാണ് വാഹന വിപണി പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഇടിയുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും.
പോയമാസം 2.23 ലക്ഷം വാഹന യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇതില്‍ത്തന്നെ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന അധഃപതിച്ചു. 33.4 ശതമാനം ഇടിഞ്ഞ് 1.31 ലക്ഷം യൂണിറ്റുകളിലാണ് സെപ്തംബറിലെ കാര്‍ വില്‍പ്പന അവസാനിച്ചത്. ഡിമാന്‍ഡ് തീരെയില്ലാത്തതുകൊണ്ട് ഒട്ടുമിക്ക നിര്‍മ്മാതാക്കളും ഉത്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. ഏതു സാഹചര്യം നേരിടാനും തങ്ങള്‍ തയ്യാറാണെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സിയാമിന്റെ തലവന്‍ രാജന്‍ വധേര വ്യക്തമാക്കിയിട്ടുണ്ട്. വില്‍പ്പന ഇനിയും ഇടിഞ്ഞാല്‍ ഉത്പാദനം പരമാവധി കുറയ്ക്കും. ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരും, വധേര സൂചിപ്പിച്ചു.
ഇന്ത്യയിലെ അതിസമ്പന്നരില്‍ മുകേഷ് അംബാനി മുന്നിൽ, പട്ടികയില്‍ ബൈജു രവീന്ദ്രനും
മറുഭാഗത്ത് വാഹന വിപണിയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞമാസം പ്രത്യേക കോര്‍പ്പറേറ്റ് നികുതി നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്തായാലും ഉത്സവകാലത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വാഹന നിര്‍മ്മാതാക്കളെല്ലാം. ഇതേസമയം, വാഹന വിപണിയില്‍ തുടരുന്ന പ്രതിസന്ധി ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രകടനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
സെപ്തംബര്‍ പാദം ന്യു ഇന്ത്യ അഷുറന്‍സ്, ഐസിഐസിഐ ലോമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ക്ക് കാലിടറുന്നത് വിപണി കണ്ടു. പോയമാസം തിരഞ്ഞെടുത്ത മോഡലുകളുടെ വില വെട്ടിക്കുറച്ചാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിപണിയില്‍ തിരിച്ചുവരാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ നീക്കം പ്രതീക്ഷിച്ച ഫലം ചെയ്തില്ല. വില്‍പ്പനയില്‍ 24.4 ശതമാനം ഇടിവോടെയാണ് മാരുതി മാസം പിന്നിട്ടത്.