ശമ്പളത്തിലും സ്ഥാനക്കയറ്റത്തിലുമുള്ള അതൃപ്തിയെ തുടർന്ന് ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയിൽ (എഐ) പൈലറ്റുമാർ വൻതോതിൽ രാജി വയ്ക്കുന്നു. 120 ഓളം എയർബസ് എ -320 പൈലറ്റുമാർ ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് മനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാനേജ്‌മെന്റ് ഇക്കാര്യത്തിൽ ശ്രദ്ധ നൽകാത്തതിനെ തുടർന്നാണ് രാജി.
60,000 കോടിയിലധികം കടബാധ്യതയുള്ള എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാനുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് പലരും രാജി വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ രാജി വച്ച ഒരു പൈലറ്റ് എഎൻഐയോട് പറഞ്ഞത് അനുസരിച്ച് എയർ ഇന്ത്യ മാനേജ്മെന്റ് തങ്ങളുടെ ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച ആവശ്യങ്ങൾ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പൈലറ്റുമാരായ തങ്ങൾക്ക് പോലും കൃത്യമായി ശമ്പളം കിട്ടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ ശമ്പളത്തോടുകൂടി അഞ്ച് വർഷത്തേക്കാണ് പൈലറ്റുമാരെ ആദ്യം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. പരിചയ സമ്പത്ത് കൂടുന്നതിന് അനുസരിച്ച് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൈലറ്റുമാരെന്നും അദ്ദേഹം പറഞ്ഞു. മറ്റെവിടെയെങ്കിലും ജോലി ലഭിക്കുമെന്ന് പൈലറ്റുമാർക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർ ഏഷ്യ എന്നിവയാണ് ഇന്ത്യയിൽ എയർബസ് എ -320 വിമാന സർവീസ് നടത്തുന്നത്.
പൈലറ്റുമാരുടെ കൂട്ട രാജി മൂലം ദേശീയ വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ചോദ്യത്തിന് നിരവധി പൈലറ്റുമാർ കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നാണ് എയർ ഇന്ത്യ വക്താവ് അറിയിച്ചത്. രാജി മൂലം എയർ ഇന്ത്യയുടെ പ്രവർത്തനത്തിന് യാതൊരു തടസ്സവും നേരിടേണ്ടി വരില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. നിലവിൽ എയർ ഇന്ത്യയിൽ ആകെ 2000 പൈലറ്റുമാരുണ്ട്. അതിൽ 400 പേർ എക്സിക്യൂട്ടീവുകളാണ്.
malayalam.goodreturns.in


Click it and Unblock the Notifications