രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6.1 ശതമാനമായി കുറച്ചു. ജൂലൈ മാസത്തെ പ്രൊജക്ഷൻ 7 ശതമാനത്തിൽ നിന്ന് ആഭ്യന്തര ഡിമാൻഡ് പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 90 ബേസിസ് പോയിന്റ് കുറച്ച് 6.1 ശതമാനമാക്കിയത്. ഐഎംഎഫ് 2021 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 20 ബിപിഎസ് കുറച്ച് 7.2 ശതമാനവുമാക്കി.
ഇന്ത്യയിലെ കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങൾ 2019ലെ സാമ്പത്തിക വളർച്ച അനിശ്ചിതത്വത്തിലാക്കിയെന്നും ബാങ്കിതര ധനകാര്യ മേഖലയെക്കുറിച്ചുള്ള ആശങ്കകളും ഉത്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും വളർച്ചയെ ബാധിച്ചുവെന്നും ഐഎംഎഫ് രണ്ടാം വാർഷിക ലോക സാമ്പത്തിക ഔട്ട്‌ലുക്കിൽ പറഞ്ഞു.
ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ ജൂൺ പാദത്തിൽ ആറ് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ വേഗതയിൽ 5% വളർച്ച കൈവരിച്ചതിനെ തുടർന്ന് ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, റേറ്റിംഗ് സ്ഥാപനങ്ങൾ, ബ്രോക്കറേജുകൾ എന്നിവയും ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടികുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎംഎഫും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ കണക്കുകൾ വെട്ടിക്കുറച്ചിരിക്കുന്നത്.
ലോകബാങ്ക് കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6 ശതമാനമായി കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2019-20 വളർച്ചാ പ്രവചനം മുമ്പത്തെ 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. ജൂണിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ വളർച്ചാ നിരക്ക് 5 ശതമാനമായി കുറഞ്ഞു. സ്വകാര്യ ഉപഭോഗച്ചെലവിലെ വളർച്ച 18 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.1 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക ഉൽപാദനം ഓഗസ്റ്റിൽ 1.1% ആയി ചുരുങ്ങി, 81 മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്, ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കൂട്ടുന്നു.
malayalam.goodreturns.in