പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഈ മാസം 22നാണ് പണിമുടക്ക് നടത്തുക. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് നടത്തുന്ന പണിമുടക്കിന് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പിന്തുണയും ലഭിച്ചു.
പണിമുടക്ക് ഫലപ്രദമായാൽ ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ പ്രസ്താവനയിൽ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളെയാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിക്കുക. ഒക്ടോബർ 22ന് നടക്കുന്ന സമരത്തിൽ രാജ്യത്തെ മുഴുവൻ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസം രാജ്യത്തെ ബാങ്കുകൾ നിശ്ചലമാകുമെന്നും ഇവർ പറഞ്ഞു.

സർക്കാരിന്റെ ബാങ്ക് ലയനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസവും പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ യൂണിയനുകൾ രണ്ട് ദിവസത്തെ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. സെപ്റ്റംബർ 26, 27 തീയതികളിലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ നാല് യൂണിയനുകൾ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ ലയന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.
രാജീവ് കുമാറുമായി ന്യൂഡൽഹിയിൽ നാല് ബാങ്ക് യൂണിയനുകളുടെ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് പണിമുടക്ക് മാറ്റി വച്ചത്. മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉൾപ്പെടെയുള്ള ആശങ്കകൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ സമ്മതിച്ചതായാണ് അന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയത്.
malayalam.goodreturns.in


Click it and Unblock the Notifications